കെട്ടിട നികുതി വരുമാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് 58.16 കോടിയുടെ വർധന
ഒറ്റത്തവണ കെട്ടിട നികുതി ; ജനങ്ങൾക്ക് ലഭിച്ചത് 4.74 കോടിയുടെ ഇളവ്


ബിജോ ടോമി
Published on Aug 12, 2025, 01:50 AM | 1 min read
തിരുവനന്തപുരം
ഒറ്റത്തവണയായി കെട്ടിടനികുതി അടയ്‌ക്കുന്നവർക്ക് അഞ്ചുശതമാനം ഇളവ് അനുവദിച്ചുള്ള സർക്കാർ നടപടിയിലൂടെ പൊതുജനങ്ങൾക്ക് ലഭിച്ചത് 4.74 കോടിയുടെ നികുതിയിളവ്. സാമ്പത്തിക വർഷത്തിന്റെ ആദ്യമാസമായ ഏപ്രിൽ 30നകം വാർഷിക കെട്ടിടനികുതി ഒറ്റത്തവണയായി അടയ്‌ക്കുന്നവർക്കായിരുന്നു ഇളവ്. ഇത്തരത്തിൽ 124.99 കോടി രൂപയാണ് കഴിഞ്ഞ ഏപ്രിലിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചത്.
അഞ്ചുശതമാനം ഇളവിനുശേഷം 120.24 കോടിരൂപ തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനത്തിലേക്ക് എത്തി. ആനുകൂല്യം പരമാവധിപേർ പ്രയോജനപ്പെടുത്തി. കെട്ടിടനികുതി വരുമാനത്തിൽ 87 ശതമാനത്തിന്റെ വർധനയുണ്ടായി. 58.16 കോടി രൂപ അധികം ലഭിച്ചു. 2024 ഏപ്രിലിൽ 66.82 കോടി രൂപമാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചത്.

ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ 30വരെ, ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31-വരെ എന്നിങ്ങനെ രണ്ട് അർധവർഷങ്ങളിലായാണ് തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടനികുതി ഈടാക്കുക. സാധാരണ അർധവർഷത്തിന്റെ അവസാനമാണ് പൊതുജനങ്ങൾ നികുതി അടയ്ക്കാറ്. ഇത് ആദ്യമാസങ്ങളിലെ ചെലവുകൾ കണ്ടെത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇതിനാലാണ് ആദ്യമാസത്തിൽത്തന്നെ ഒറ്റത്തവണയായി നികുതി അടയ്‌ക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഇളവ് അനുവദിച്ചത്. ഇത് വിജയിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ തനത് ഫണ്ട് ഉപയോഗിച്ച് വികസന പദ്ധതികൾ ഏറ്റെടുക്കാനായി.
കെ സ്‌മാർട്ട് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ സേവനങ്ങൾ ഓൺലൈനായതും നികുതിവരുമാനം വർധിക്കാൻ കാരണമായി. വർഷങ്ങളായി നികുതി അടയ്‌ക്കാതിരുന്ന 1.4 ലക്ഷം കെട്ടിടങ്ങളെ കെ സ്‌മാർട്ടിലൂടെ കണ്ടെത്തിയിരുന്നു.









0 comments