മുതിര്‍ന്ന പൗരര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍
വിദ്യാർഥികൾക്ക് 4 കിലോ അരി , പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ ; കരുതലുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും ഓണത്തിന് നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി നൽകുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) അരി സ്‌കൂളുകളിൽ നേരിട്ടെത്തിക്കും. ഇതിനായി നിലവിലെ കടത്തുകൂലിക്കുപുറമെ കിലോയ്‌ക്ക് 50 പൈസ അധികം നൽകും.
ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽനിന്ന് അരി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ
സംസ്ഥാനത്തെ കേന്ദ്ര-, സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ സംസ്ഥാനത്ത് 60 വയസിനു മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനമായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കും.
മുതിര്‍ന്ന പൗരര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍
സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി കൗണ്ടറുകളിലെ നീണ്ട നിരയിൽ ഇനി മുതിര്‍ന്ന പൗരർ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ സെപ്തംബര്‍ ഒന്നുമുതല്‍ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരക്കില്ലാതെ ഒപി ടിക്കറ്റ് എടുക്കാനും ആശുപത്രി സേവനം ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.
ഇ-– ഹെൽത്തിന്റെ ഭാഗമായി ഏപ്രിലില്‍ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രികളിൽ എത്തിയശേഷം വരിനിൽക്കാതെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് ടിക്കറ്റെടുക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനു പുറമെയാണ് മുതിര്‍ന്ന പൗരര്‍ക്ക് പ്രത്യേക ഒപി കൗണ്ടർ.










0 comments