print edition ഓണക്കിറ്റും വെട്ടി; നൽകേണ്ടത് 6,09,305 കിറ്റ്; കൊടുത്തത് 26,342

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകേണ്ട സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം താറുമാറായി. റേഷൻകട വഴി നൽകേണ്ട 6,09,305 കിറ്റിൽ വിതരണം ചെയ്‌തത് 26,342 എണ്ണംമാത്രം.
സാധനങ്ങളില്ലാത്തതും പാക്കിങ് നടക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോ വിശദീകരണം. 10ന് വിതരണം തുടങ്ങി 25നകം തീർക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വിശ്വസിച്ചെത്തിയവർ വെറുംകൈയോടെ മടങ്ങുകയാണ്. കണ്ണൂർ, കാസർകോട് ജില്ലയിൽ തുണിസഞ്ചിയില്ലാത്തതിനാൽ വിതരണം തുടങ്ങിയിട്ടുമില്ല.
വെള്ളിയാഴ്‌ചവരെ 7000 കിറ്റാണ് കടകളിലെത്തിയത്. ശനിയും ഞായറും അവധിയായതോടെ വിതരണം മുടങ്ങി. തിങ്കളാഴ്‌ചയോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. കിറ്റും സ്‌പെഷൽ അരിയും വൈകുന്നതോടെ വിപണിയിൽ വീണ്ടും സാധനവില കുതിച്ചേക്കും. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ നീല, വെള്ള കാർഡുകാർക്ക് ഓണത്തിന് കിലോയ്‌ക്ക് 26 രൂപ നിരക്കിൽ പത്ത് കിലോ സ്‌പെഷൽ അരി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
മുൻവർഷത്തേക്കാൾ ഇരട്ടി നിരക്കിൽ നൽകുന്ന അരിയാകട്ടെ മോശം നിലവാരത്തിലുള്ളതും. കഴിഞ്ഞവർഷം സെപ്‌തംബർ അഞ്ചിനായിരുന്നു തിരുവോണം. ആഗസ്‌ത് 26ന് ഓണക്കിറ്റ് വിതരണം ആരംഭിച്ചു. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റ് നൽകി. മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴി വിതരണം ചെയ്‌തപ്പോൾ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള കിറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിച്ചു. 99ശതമാനം കിറ്റും അന്ന് വിതരണം ചെയ്‌തിരുന്നു.









0 comments