ഓണക്കാലത്ത് വിലക്കയറ്റത്തിനിടയിലും പ്രതീക്ഷയോടെ കാറ്ററിംഗ് മേഖല


പി എസ് മഞ്ജരി
Published on Aug 18, 2026, 12:40 PM | 1 min read
തിരുവനന്തപുരം : ഓരോ ഓണക്കാലത്തും മലയാളികളുടെ ആഘോഷ രീതികളിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓണസദ്യ ഒരുക്കാൻ മണിക്കൂറുകളോളം അടുക്കളയിൽ സമയം ചെലവഴിക്കുന്നതിനു പകരം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന് മിക്കവരും ഇന്ന് ഓണസദ്യ പുറത്തുനിന്ന് ഓർഡർ ചെയ്യുകയാണ്. എന്നാൽ ഓണവിപണിയെ പിടിച്ചുകുലുക്കിയ വിലക്കയറ്റം ഇത്തവണ ഓണസദ്യയുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. പച്ചക്കറിക്കും വെളിച്ചെണ്ണക്കും വരെ വില കൂടിയതിനാൽ കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളെയും ഉപഭോക്താക്കളെയും ഒരുപോലെ ഈ വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. വീടുകൾക്ക് പുറമെ സ്കൂളുകൾ, കോളേജുകൾ, വിവിധ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളും ഓണസദ്യക്കായി ആശ്രയിക്കുന്നത് കാറ്ററിംഗ് സർവീസുകളെയാണ്.
കാറ്ററിംഗ് മേഖലയിലെ തൊഴിലാളികൾക്ക് മികച്ച വരുമാനം ലഭിക്കുന്ന സമയമാണ് ഓണക്കാലം. എന്നാൽ പച്ചക്കറി, വെളിച്ചെണ്ണ, അരി തുടങ്ങി സാധനങ്ങൾക്കെല്ലാം ഇത്തവണ തീ വിലയാണ്. ഇത് കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓണക്കാലത്ത് പൊതുവേ വില കൂടുന്ന പച്ചക്കറിക്ക് ഇത്തവണ ഇരട്ടി വിലയാണ്. സാധനങ്ങളുടെ വില വർധിക്കുന്നതിനാൽ മുൻകൂട്ടി കൃത്യമായ ഓർഡർ ലഭിക്കാതെ സദ്യക്കുള്ള വിഭവങ്ങൾക്ക് നേരത്തെ ഒന്നും ഒരുക്കാൻ സാധിക്കില്ല. ഇത്തരത്തിൽ കാറ്ററിംഗ് സംരംഭകരുടെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചുകൊണ്ടാണ് ഇത്തവണ വിലക്കയറ്റമുണ്ടായത്. അവശ്യസാധനങ്ങളുടെ വില വർധിച്ചതിനാൽ ഓണസദ്യക്കും വില വർധിപ്പിക്കേണ്ട അവസ്ഥയിലാണ് കാറ്ററിംഗ് സർവീസുകാർ.
ഇതിനുപുറമെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കാറ്ററിംഗ് സർവീസുകളുമുണ്ട്. കുടുംബശ്രീ സിഡിഎസ് വഴിയും യൂണിറ്റുകളിലൂടെ ആഭിമുഖ്യത്തിലും ഓണസദ്യ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. നേരിട്ട് ഓർഡർ സ്വീകരിക്കുന്ന കാറ്ററിംഗ് സർവീസുകളെ പോലെ തന്നെ ഓൺലൈൻ ബുക്കിംഗ് സൗകര്യവുമുണ്ട്. സ്വിഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്പുകൾ വഴിയും ഓണസദ്യ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രമുഖ ഹോട്ടലുകളും ഓണസദ്യ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇലയടക്കം ബോക്സുകളിലാണ് സദ്യ പാക്ക് ചെയ്യുന്നത്. വിലക്കയറ്റമുണ്ടെങ്കിലും ഇത്തവണ വില്പനയിൽ 50 ശതമാനം വർധനയാണ് കാറ്ററിംഗ് മേഖല പ്രതീക്ഷിക്കുന്നത്.









0 comments