print edition ശ്യാമളാമ്മ തൊട്ടറിഞ്ഞു കേരളത്തെ


ആൻസ് ട്രീസ ജോസഫ്
Published on Dec 31, 2025, 12:00 AM | 1 min read
തിരുവനന്തപുരം : ‘‘വീടിന്റെ താക്കോല്‍ കൈയിലേക്ക് തന്നപ്പോള്‍ ആശ്വാസവും സന്തോഷവുമായി. വാടകവീടുകള്‍ മാറിത്താമസിച്ചു. പൈസ കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ പലയിടത്ത് നിന്ന് ഇറക്കിയും വിട്ടു. അതിനൊക്കെ അവസാനമായല്ലോ. എന്റെ വീട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഓരോ കോണും തൊട്ടറിഞ്ഞു.’’– കണ്ണിന്റെ കാഴ്‌ച മങ്ങുമ്പോഴും ജീവിതത്തിന് പുതിയവെളിച്ചം പകര്‍ന്ന സര്‍ക്കാരിനെ അടയാളപ്പെടുത്തുന്നു ശ്യാമളാമ്മയുടെ വാക്കുകൾ.
വാടകവീടുകളുടെ അരക്ഷിതാവസ്ഥയിൽനിന്ന് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ അവർ നടന്നുകയറിയത് സ്വന്തം മേല്‍വിലാസത്തിന്റെ സുരക്ഷിതത്വത്തിലേക്കാണ്. തിരുവനന്തപുരം കല്ലടിമുഖം ഫ്ലാറ്റിൽ ബ്ലോക്ക് 11ലെ 107ാം നമ്പര്‍ ഫ്ലാറ്റിന് അവരുടെ സ്വപ്നങ്ങളുടെ നിറമുണ്ട്. 20 വര്‍ഷം മുമ്പ് കണ്ണിന്റെ കാഴ്ചമങ്ങി തുടങ്ങിയപ്പോഴും ശ്യാമളാമ്മ വീട്ടുജോലി ചെയ്താണ് മകൾ ശ്രീദേവിയെ വളര്‍ത്തിയത്. മെല്ലെ കണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതായി. ശ്യാമളാമ്മയുടെ പെന്‍ഷനും ലോട്ടറി വിൽപ്പനക്കാരിയായ ശ്രീദേവിയുടെ വരുമാനവുമാണ് കുടുംബത്തിന്റെ ആശ്രയം.
അതിദരിദ്രരില്ലാത്ത കേരളം
ശ്യാമളാമ്മയെപ്പോലെയുള്ള അനവധി മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയാണ് നവംബര്‍ ഒന്നിന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായത്. 2021 ജൂലൈയിലാണ് അതിദരിദ്രരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സര്‍വേ ആരംഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 64,006 അതിദരിദ്ര കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.
20,648 കുടുംബങ്ങൾക്ക് ആഹാരം ഉറപ്പാക്കി. 4,394 കുടുംബങ്ങൾക്ക് സ്വയം തൊഴില്‍ സഹായം ലഭ്യമാക്കി. 428 ഏകാംഗ കുടുംബങ്ങളെയും മറ്റ് 520 കുടുംബങ്ങളെയും ഷെല്‍ട്ടര്‍ ഹോമുകളിലാക്കി.വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിർമാണം പൂർത്തിയായി. 672 വീടുകൾ പുരോഗമിക്കുകയാണ്. വീടും സ്ഥലവും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകി. ഇത്തരത്തില്‍ 14,17 വീടുകളുടെ നിർമാണം പൂർത്തിയായി. 1296 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 5646 വീടുകളില്‍ 5522 എണ്ണത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി.--










0 comments