സത്യപ്രതിജ്ഞ
സ്ത്രികളടക്കം കുഴഞ്ഞുവീണു; എംപിമാർക്കും പ്രവേശനം നിഷേധിക്കപ്പെട്ടു

തിരുവനന്തപുരം: യുഡിഎഫിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അണികളെ നിയന്ത്രിക്കാനാകാതെ വന്നതോടെ ചടങ്ങിനായെത്തിയ എംപിമാരടക്കമുള്ള നിരവധി ജനപ്രതിനികൾക്കാണ് അകത്തേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത്. ഇടിച്ചുകയറിയ അണികൾ പരിപാടിയുടെ കൃത്യമായ നടത്തിപ്പ് തന്നെയായിരുന്നു തടസപ്പെടുത്തിയത്. എംപിമാരും എംഎൽഎമാരും വിശിഷ്ട അതിഥികളും അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ സിപി ജോൺ, ഒ ജെ ജെനീഷ് ഉൾപ്പെടയുള്ള നിയുക്ത മന്ത്രിമാരെപ്പോലും പൊലീസുകാർ തടയുന്ന സ്ഥിതിയുണ്ടായി. ഒടുവിൽ പ്രവർത്തകർ ബഹളം വച്ചതോടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ചാണ്ടി ഉമ്മനടക്കം അണികൾക്കിടയിലാണ് ഇരിപ്പിടം കിട്ടിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ടെത്തിയ സർക്കാർ പ്രതിനിധികൾക്ക് പോലും ഹാളിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ചില മന്ത്രിമാരുടെ കുടുംബങ്ങൾ പുറത്തെ സ്ക്രീനിന് മുന്നിലിരുന്നാണ് ചടങ്ങ് കണ്ടത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉൾപ്പെടെ വിവിഐപി സുരക്ഷയുള്ളവർക്കുള്ള പ്രവേശന കവാടത്തിലും തിക്കുംതിരക്കുമായിരുന്നു. പിന്നീട് ബാരിക്കേടും കയറും കെട്ടി തടഞ്ഞു
അണികളുടെ തള്ളിക്കയറ്റം അതിരുകടന്നതോടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നിലവിട്ട് പെരുമാറി. എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ളവരെ പ്രവേശിപ്പിക്കാനുള്ള വിഐപി ഗേറ്റുകൾ പോലും അണികൾ കൈയടക്കി. സദസ്സിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളലും തെറിവിളിയുമായി. ബഹളങ്ങൾക്കിടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ഏറെ പണിപ്പെട്ടാണ് വേദിയിലേക്ക് കയറിയത്.
വിവിഐപികൾക്ക് വഴിയൊരുക്കാൻ പൊലീസ് ഏറെ പാടുപെട്ടു. വിഐപികൾക്കും മാധ്യമപ്രവർത്തകർക്കുമിട്ട കസേരകളെല്ലാം അണികൾ കൈയടക്കി. ഉന്നത കോൺഗ്രസ് നേതാക്കളെയും കക്ഷിനേതാക്കളും മതമേലദ്ധ്യക്ഷന്മാരെയുമെല്ലാം അകത്ത് കടക്കാനാവാതെ വലഞ്ഞു. വിഐപി പാസുമായി എത്തിയ ചില രോഷം പ്രകടിപ്പിച്ച ശേഷം മടങ്ങിപ്പോകുകയും ചെയ്തു. ഉന്തിലും തള്ളലിനുമിടയിൽ സ്ത്രീകളടക്കം ചിലർ കുഴഞ്ഞു വീണു.









0 comments