2021 ലെ സത്യപ്രതിജ്ഞാ ബഹിഷ്കരണം: അധികാര ഭ്രമം മാത്രമാകുന്ന കോൺഗ്രസ് രാഷ്ട്രീയം

തിരുവനന്തപുരം: ജനാധിപത്യത്തിൽ ഭരിക്കുന്നവർക്ക് മാത്രമല്ല പ്രതിപക്ഷത്തിനും ഒരുപോലെ പങ്കുണ്ടെന്ന രാഷ്ട്രീയബോധം തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ക്ഷണം സ്വീകരിച്ചെത്തിയത്. ജനങ്ങൾ തെരഞ്ഞെടുത്തവർ കൂടുതൽ കാര്യക്ഷമമാകുന്നതിനും , നീതിനിഷേധവും ജനാധിപത്യ വിരുദ്ധതയും അക്രമവുമൊക്കെ ഉണ്ടാകുമ്പോൾ ചൂണ്ടിക്കാണിച്ച്, ഭരണത്തെ വലിയ ശരിയിലേക്കെത്തിക്കാനുമുള്ള ഉത്തരവാദിത്വവും കടമയും പ്രതിപക്ഷത്തിനുണ്ടാകേണ്ടതാണ് എന്ന ഭരണഘടനാ സന്ദേശം പാലിക്കുന്നതിന് കൂടിയാണ് മുഖ്യമന്ത്രി യാതൊരു മടിയും കൂടാതെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
എന്നാൽ ഇതൊന്നും അംഗീകരിക്കാതെ കേവലം അധികാരഭ്രമം മാത്രം തലക്ക് പിടിച്ചതിനാലായിരുന്നു 2021 ലെ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുകയുണ്ടായത്. ജനവിധി മാനിക്കാതെ, അധികാരം തങ്ങൾക്ക് ലഭിച്ചില്ലെന്ന സങ്കുചിതമായ രാഷ്ട്രീയ ബോധത്താൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന യുഡിഎഫ് നിലപാട് നാണം കെട്ടതായിരുന്നു. പലർക്കും പങ്കെടുക്കണമെന്നുണ്ടായപ്പോൾ പോലും നേതൃത്വത്തിന്റെ പിന്തിരിപ്പൻ നയത്തിൽ പലരും പിൻവാങ്ങി.ചിലർ കോവിഡെന്ന് പറഞ്ഞാണ് തടിതപ്പിയത്.
ഇന്നിപ്പോൾ 2026 ൽ യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയപ്പോൾ മുൻ സർക്കാരിലെ മുഖ്യമന്ത്രി തന്നെ വന്ന് അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തിരിക്കുന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതൊക്കെയാണ്. പ്രതിപക്ഷത്തെ പ്രതിനിധീകരിക്കാൻ പോലും 2021 ൽ ആരുമില്ലാതായത് സത്യപ്രതിജ്ഞയുടെ ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രയാംസ്‌കുമാർ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ നേതാക്കളും ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.











0 comments