മെഡിക്കൽ കോളേജിൽ നഴ്സിങ്ങിന് പ്രവേശനം; 50 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

അടൂർ : മെഡിക്കൽ കോളേജിൽ മാനേജ്മെന്റ് സീറ്റിൽ നഴ്സിങ്ങിന് പ്രവേശനം തരാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പാറശ്ശാല കൊടവിളാകം പ്ലാങ്കാല തട്ട് വീട്ടിൽ ജോബിൻ (30) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭരത് ജയൻ, സത്യരാജ് എന്നീ രണ്ടു പേർ ഒന്നും രണ്ടും പ്രതികളാണ്. കോളേജിലെ മാനേജരാണ് സത്യരാജെന്ന് കേസ് അന്വേഷണ ചുമതല വഹിക്കുന്ന അടൂർ ഡിവൈഎസ്പി വി എസ് പ്രദീപ് കുമാർ പറഞ്ഞു.
കുളക്കട സ്വദേശി അനുരാഗിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2023 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അടൂരിൽ അഡ്മിഷൻ തരപ്പെടുത്തി നൽകുന്ന അനുരാഗിന്റെ സ്ഥാപനം വഴി കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനേജ്മെന്റ് സീറ്റിൽ ബിഎസ് സി നഴ്സിങ്ങ് കോഴ്സിന് പ്രവേശനം നേടിതരാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ജോബിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. 11 വിദ്യാർഥികളിൽ നിന്നാണ് പണം വാങ്ങിയത്. വിദ്യാർഥികൾ കോളേജിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. അടൂർ ഡിവൈഎസ്പി വി എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.










0 comments