സ്വകാര്യ ബസിന്റെ വാതിൽ തുറന്നുകിടന്നു; പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീക്ക് ദാരുണാന്ത്യം

കോതമംഗലം: എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിന് സമീപമായിരുന്നു അപകടം. സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. വാഴക്കുളം–കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന 'റെജിമോൻ' എന്ന ബസിലാണ് അപകടമുണ്ടായത്.
രാവിലെ ബസിൽ അമിതമായി യാത്രക്കാരുണ്ടായിരുന്നതിനാൽ സിസ്റ്റർ ഹെയ്സ്‌ലെറ്റ് വാതിലിനരികിലാണ് നിന്നിരുന്നത്. ബസ് ഒരു വളവു തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും, തുറന്നുകിടന്ന മുൻവാതിലിലൂടെ സിസ്റ്റർ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെത്തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത പോലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർ നിയന്ത്രിക്കേണ്ട ഹൈഡ്രോളിക് വാതിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ നൽകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.










0 comments