പരീക്ഷാനടത്തിപ്പിൽ പിടിപ്പുകേട്; എൻടിഎ പിരിച്ചുവിടണം: സിപിഐ എം

ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ തുടർച്ചയായി പരാജയപ്പെടുന്ന നാഷണൽ ടെസ്‌റ്റിങ് ഏജൻസിയെ (എൻടിഎ) പിരിച്ചുവിടണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. എൻടിഎ നടത്തിയ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ ഇപ്പോൾ മൂന്ന് വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ ചോദ്യപിഴവുകളെ തുടർന്ന് റദ്ദുചെയ്‌തിരിക്കുകയാണ്. ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം എത്രമാത്രം ജീർണിച്ചുവെന്ന് തുറന്നുകാട്ടുന്നതാണ് ഇൗ സംഭവം. പരീക്ഷാനടത്തിപ്പിൽ എൻടിഎയുടെ പൂർണമായ പിടിപ്പുകേട് ഒരിക്കൽ കൂടി വെളിപ്പെടുകയാണെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനത്തിന്റെ ശോച്യാവസ്ഥയ്‌ക്ക് അടിസ്ഥാന കാരണമായ ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദുചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം സംവിധാനത്തിലെ പോരായ്‌മകളെ ചോദ്യംചെയ്യുന്നവരെ കൈകാര്യം ചെയ്യാനാണ് ബിജെപിയും മറ്റ് പരിവാർ സംഘടനകളും ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്. ബംഗാളിലെ ബാങ്കുറയിൽ ജനാബ് മാഫിക്കിനെ കൊലപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. ഒരു പ്രാദേശിക സ്‌കൂളിലെ വികസനപ്രശ്‌നങ്ങൾ ജനാബ് മാഫിക്കിന്റെ മകൻ ചൂണ്ടിക്കാട്ടിയെന്ന കാരണത്താൽ മാത്രമാണ് കൊലപാതകം. സംഘപരിവാർ സംഘടനകളുടെ അസഹിഷ്‌ണുത അതിന്റെ പാരമ്യത്തിലെത്തിയതിന് തെളിവ് കൂടിയാണ് ഇൗ ഹീന സംഭവം.
ജനാബ് മാഫിക്കിനെ കൊലചെയ്‌തതിനെ സിപിഐ എം അപലപിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി ശിക്ഷ ഉറപ്പിക്കാൻ ബംഗാളിലെ ബിജെപി സർക്കാർ തയ്യാറാകണം. എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യത്തിന് അധ്യാപകരടക്കം എല്ലാ അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്താൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. വിദ്യാഭ്യാസ പശ്‌ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിലും സുതാര്യവും കുറ്റമറ്റതുമായ വിധത്തിൽ പൊതുപരീക്ഷകൾ സംഘടിപ്പിക്കുന്നതിലും കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ശ്രദ്ധയൂന്നണം. പൊള്ളയായ പ്രഖ്യാപനങ്ങൾക്കും അടിച്ചമർത്തൽ നടപടികൾക്കും പകരം ഇത്തരം ക്രിയാത്‌മക നടപടികളിലേക്ക് സർക്കാരുകൾ കടക്കുന്നത് വിദ്യാർത്ഥികളെ ശാക്തീകരിക്കുമെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.










0 comments