print edition 37 ശതമാനം അധികം തുലാമഴ ; ചൊവ്വാഴ്ചവരെ കനത്ത മഴ

കണ്ണൂർ
തുലാവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ. തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതൽ മഴ പെയ്തത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. 61.6 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്താകെ പ്രതീക്ഷിച്ചത്. 84.5 മില്ലീമീറ്റർ തുലാമഴ കിട്ടി.
അറബിക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കഴിഞ്ഞ രണ്ടുദിവസവും നല്ല മഴ പെയ്‌തത്. തുലാവർഷത്തിലെ പതിവുള്ള ഇടിവെട്ടിയുള്ള മഴയെ കാലവർഷ മഴയാക്കി മാറ്റിയത് ഇൗ തീവ്ര ന്യൂനമർദമാണ്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ശനിയോടെ തീവ്ര ന്യൂനമർദമായും ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായും ശക്തിപ്രാപിച്ച് തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇൗ രണ്ട് ന്യൂനമർദങ്ങളുടെയും ഫലമായി ഇടിമിന്നലുള്ള തുലാവർഷ മഴയ്‌ക്കുപകരം താൽക്കാലികമായി കാലവർഷത്തിന് സമാനമായ മഴ തിങ്കളും ചൊവ്വയും കൂടിയു ണ്ടാകും.
ബംഗാൾ ഉൾക്കടലിൽ അടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിന് ‘മോന്ത’ എന്ന പേരിട്ടു. തായ്‌ലൻഡാണ് ഇൗ പേര് നിർദേശിച്ചത്.
രണ്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട‍്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീരത്തോട് അടുക്കുന്നതനുസരിച്ച് ഞായർ മുതൽ മഴ ശക്തമാകും. ശനിയാഴ്‌ച ഒറ്റപ്പെട്ട ശക്തമായ മഴ തു ടരും.കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ചൊവ്വാഴ്ച തെക്കൻ കേരളത്തിലും ശക്തമായ മഴയുണ്ടാകും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്. മഴ ശക്തമായതോടെ പ്രധാന ഡാമുകളിലടക്കം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മാട്ടുപ്പെട്ടി, ആനയിറങ്ങൽ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി ഡാമുകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.











0 comments