print edition പശ്ചിമേഷ്യൻ സംഘർഷങ്ങൾ ; നോര്‍ക്ക ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെട്ടത് 666 പേർ

തിരുവനന്തപുരം
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച നോർക്ക ഹെൽപ് ഡെസ്‌കിൽ ചൊവ്വാഴ്‌ചവരെ 666 പേർ ബന്ധപ്പെട്ടു. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ, നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍, വിദേശരാജ്യങ്ങളിലേക്കും അവിടെനിന്ന് നാട്ടിലേക്കുമുള്ള യാത്രയ്‌ക്കിടെ കുടുങ്ങിയ മലയാളികളുമാണ് ബന്ധപ്പെട്ടത്.
നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ബുധനാഴ്‌ച അവലോകനയോഗം ചേർന്നു. പ്രത്യേകമായി സജ്ജമാക്കിയ നോര്‍ക്ക റീജണല്‍ വിജിലന്‍സ് കോ-ഓർഡിനേഷന്‍ ടീമിന്റെയും ആറ് നോര്‍ക്ക കൂട്ടായ്മയുടെയും പ്രവര്‍ത്തനം വിലയിരുത്തി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ലോക കേരള സഭാംഗങ്ങള്‍, എംബസി വളന്റിയര്‍മാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മ. ഹോര്‍മൂസ് കടലിടുക്കിലും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കപ്പലില്‍ ജോലി ചെയ്യുന്നവരും കുടുംബങ്ങളും ആശങ്കയിലാണ്.
വിമാനസര്‍വീസുകള്‍
വിമാനക്കമ്പനികള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ റെഗുലർ സർവീസ് ആരംഭിച്ചിട്ടില്ല. ചുരുക്കംചിലർ സൗദിയിലെത്തി കുവൈത്ത് വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഒമാൻ വഴി റോഡ് മുഖേനയും അവിടെനിന്ന് വിമാനത്തിൽ കേരളത്തിലേക്കും വരുന്നവരുണ്ട്. ആവശ്യമുള്ളവർക്ക് നോര്‍ക്ക കൂട്ടായ്മ സഹായം നൽകുന്നുണ്ട്.
കൗണ്‍സലിങ്ങിന് ടെലി മനസ്സ് സേവനം
ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സലിങ് സേവനമൊരുക്കി. പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-471 2430001 നമ്പറിലോ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 14416 ടോള്‍ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാം.
കണ്‍ട്രോള്‍ റൂം
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍നിന്ന്) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880). ഇതിനുപുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുള്ള ഏകോപനത്തിന് നോര്‍ക്ക സെന്ററില്‍ എല്ലാദിവസവും രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കി.










0 comments