print edition പിഎം ശ്രീ: പിന്മാറാൻ നിയമതടസ്സമില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് നിയമതടസ്സങ്ങളില്ലെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭaാഗമായതിനാൽ പദ്ധതി നടപ്പാക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാവിവൽക്കരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസനയം കൊണ്ടുവന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്യാഭ്യാസരംഗത്തെ സമീപനമാണ് നയം. ഇത് പ്രഖ്യാപിച്ചപ്പോൾ തന്നെ എൽഡിഎഫ് സർക്കാർ നടപ്പാക്കില്ലെന്ന് അറിയിച്ചു. ഇതോടെ കേന്ദ്രഫണ്ടുകളും തടഞ്ഞു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ബിജെപിയുടെ നയങ്ങൾക്ക് വഴങ്ങി പദ്ധതി നടപ്പാക്കി.
കേന്ദ്ര സർക്കാർ പാഠപുസ്‌തകങ്ങളിൽനിന്ന് ചരിത്രസത്യങ്ങൾ വെട്ടിമാറ്റിയപ്പോൾ എൽഡിഎഫ് സർക്കാർ അവ ഉൾപ്പെടുത്തി പുതിയ പാഠപുസ്‌തകം കൊണ്ടുവന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയാൽ അങ്കണവാടികൾ തൊട്ട് ഉന്നതവിദ്യാഭ്യാസ സമ്പ്രദായംവരെ തകരും.
വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ അധികാരങ്ങൾ നഷ്‌ടമാകും. വിദ്യാഭ്യാസ രംഗം സ്വകാര്യവൽക്കരിക്കാനുള്ള താൽപ്പര്യങ്ങളും എൻഇപിയിലുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിലപാട് വ്യക്തമാക്കണം. പിന്മാറാൻ നിയമതടസ്സങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് വീണ്ടും പ്രതികരിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു.











0 comments