നിതിൻ രാജിന്റെ മരണം: ലോൺ ആപ്പിനെതിരെയും പൊലീസ് കേസ്; അന്വേഷണം ഊർജിതം

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ ആപ്പിനെതിരെ ചക്കരക്കൽ പൊലീസ് സ്വമേധയാ കേസെടുത്തു. പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിതിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണി സന്ദേശങ്ങളാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. നിതിന്റെ കോളേജ് അധ്യാപികയ്ക്ക് ലോൺ ആപ്പ് അധികൃതർ ഭീഷണി സന്ദേശം അയച്ചതായും സൂചനയുണ്ട്.
എന്നാൽ, കേവലം ലോൺ ആപ്പ് ഭീഷണി മൂലം നിതിൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയതിന് തുടർന്നാണ് അന്വേഷണം കോളേജ് അധികൃതരിലേക്കും പ്രതിയായ ഡോ. റാമിലേക്കും നീണ്ടത്.
റഫറൻസ് നമ്പറായി അധ്യാപികയുടെ നമ്പർ നൽകിയതാകാം ഭീഷണിക്ക് കാരണമെന്നും, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കുടുംബത്തെ അറിയിക്കാമായിരുന്നുവെന്നും നിതിന്റെ സഹോദരീ ഭർത്താവ് അശോകൻ പറഞ്ഞു. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിലപാടുകളിൽ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നിതിൻ രാജിന്റെ മരണം ലോൺ ആപ്പ് ഭീഷണിയിൽ മാത്രം ഒതുക്കി അന്വേഷിക്കരുതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യേക നിർദ്ദേശം നൽകി. മരണത്തിന് പിന്നിലെ എല്ലാ വശങ്ങളും പരിശോധിക്കാനും സൈബർ സെല്ലിന്റെ സഹായത്തോടെ ആധികാരികത ഉറപ്പുവരുത്താനും ഡിജിപി ഉത്തരവിട്ടു.
പ്രത്യേക സൈബർ സംഘം ലോൺ ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിതിൻ ജാതീയമായ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഡോ. റാമിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.










0 comments