നിതിന്‍ രാജിന്‍റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. എം കെ റാം പിടിയിൽ

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിൽ അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്ന് ഞായറാഴ്ച അർധരാത്രിയാണ് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത് .
പ്രതിയെ തിങ്കൾ രാവിലെ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ഓഫീസിൽ എത്തിച്ചു . സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. കേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ കോടതിയിൽ നിന്ന് പൊലീസിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു.
അതേസമയം, റാമിനെ ചോദ്യം ചെയ്യുകയാണെന്ന് എസ്‌പി കെ വി വേണുഗോപാൽ പറഞ്ഞു. കർണാടക, ആന്ധ്ര തുടങ്ങിയ ഭാഗങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്നു. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. റാമിന് ഒളിവിൽ കഴിയാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതൽ വ്യാപകമായ തെരച്ചിൽ നടത്തിയെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്‌ച റാമിനെ കോടതിയിൽ ഹാജരാക്കും.
കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്.
സംഭവത്തിലെ കൂട്ടുപ്രതി, അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് നേരത്തൈ മൂനകൂർ ജാമ്യം ലഭിച്ചിരുന്നു. അധ്യാപകരുടെ മോശം പെരുമാറ്റവും ജാതി അധിക്ഷേപവും ഭീഷണിയും മൂലമാണ് നിധിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് എന്നാണ് കുടുംബത്തിന്റെ പരാതി.










0 comments