നിതിൻ രാജിന്റെ മരണം കേരളീയ സമൂഹത്തെ ഞെട്ടിക്കുന്നത്: ആദർശ് എം സജി

നിതിൻ രാജ്, ആദർശ് എം സജി
കൊല്ലം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം കേരളീയ പൊതുസമൂഹത്തെത്തന്നെ ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. നിതിൻ രാജിനെ ചില അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും പുറത്തുവന്ന ശബ്ദസന്ദേശങ്ങളും അതീവ ഗൗരവകരവും ഈ ആരോപണത്തെ സാധൂകരിക്കുന്നതുമാണ്.
കുറ്റക്കാർക്കെതിരെ കേസെടുത്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കണം. ക്യാമ്പസുകളിലെ ഇത്തരം ജാതിവിവേചനപരമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉണ്ടാവേണ്ടതുണ്ടെന്ന് ആദർശ് എം സജി പറഞ്ഞു.
മരണത്തിന് മുൻപ് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോളേജിലെ അധ്യാപകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരം അപമാനിക്കാറുണ്ടെന്നും അസുഖബാധിതയായ അമ്മയെക്കുറിച്ച് അധ്യാപകൻ മോശമായി സംസാരിച്ചെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.
നിതിനെ വംശീയമായി അധിക്ഷേപിച്ചതായും പുഴുത്ത പട്ടി എന്ന് വിളിച്ചതായും കുടുംബം ആരോപിക്കുന്നു. മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിതിന്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധ്യാപകരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങും ആത്മഹത്യയ്ക്ക് കാരണമായെന്ന് കുടുംബം ആരോപിച്ചു.










0 comments