നിലമ്പൂരിൽ ചാലിയാറിൽ സ്വർണ്ണം അരിച്ചെടുക്കൽ; ഏഴംഗ സംഘം പിടിയിൽ, യന്ത്രസാമഗ്രികൾ പിടിച്ചെടുത്തു

നിലമ്പൂർ: വനമേഖലയിലെ ചാലിയാർ പുഴയിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സ്വർണ്ണം അരിച്ചെടുക്കുകയായിരുന്ന ഏഴംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. നിലമ്പൂർ റേഞ്ചിലെ പനയംകോട് സെക്ഷനിലെ ആയിരവല്ലിക്കാവ് വനത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. സ്വർണ്ണം അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന മോട്ടോർ ഉൾപ്പെടെയുള്ള തൊണ്ടി സാധനങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തു.
വനം ഇൻ്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫീസർ പി സൂരജിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ് (56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങാതോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി സി സുന്ദരൻ (40) എന്നിവരാണ് അറസ്റ്റിലായത്.
പനയംകോട് എസ്എഫ്ഒ സി കെ വിനോദ്, ബിഎഫ്ഒമാരായ എം നൗഷാദ്, പി പി അഖിൽ ദേവ്, എൻ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വനമേഖലയിൽ പുഴയിൽ നിന്ന് സ്വർണ്ണം അരിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് വലിയ ദോഷകരമാണെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചു.










0 comments