print edition എൻജിഒ അസോസിയേഷൻ നേതൃത്വത്തിൽ ഉദ്യോഗസ്ഥവേട്ട; ഒറ്റദിവസം 400 പേരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറുംമുമ്പേ എൻജിഒ അസോസിയേഷൻ ഉൾപ്പെടെ യുഡിഎഫ് അനുകൂല സംഘടനകളുടെ താൽപ്പര്യപ്രകാരം കൂട്ടസ്ഥലംമാറ്റവുമായി ഉദ്യോഗസ്ഥവേട്ട. വിവിധ വകുപ്പുകളിലെ ക്ലർക്കുമാരും സഹകരണ വകുപ്പിലെ ഓഡിറ്റർമാരുമായി നാനൂറോളം ജീവനക്കാരെയാണ് വെള്ളിയാഴ്ച സ്ഥലംമാറ്റിയത്.
സഹകരണ വകുപ്പിന്റെ കൊല്ലം ജില്ലയിലെ ഓഫീസുകളിൽ 52 ജീവനക്കാരെ ദ്രോഹിച്ചു. കണ്ണൂരിൽ സഹകരണ ജോയിന്റ് റജിസ്‌ട്രാർ ഓഫീസിൽ 12 പേരെയും ജില്ലാമെഡിക്കൽ ഓഫീസിൽ ആറുപേരെയും മാറ്റി. വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽ അഞ്ചുപേരെയും സഹകരണ ജോയിന്റ് റജിസ്‌ട്രാർ ഓഫീസിൽ 19 പേരെയും മാറ്റി. ജില്ലാ രജിസ്‌ട്രാർ ഓഫീസിൽനിന്ന് ഒരാളെയും മറ്റി. കോഴിക്കോട്– 1, മലപ്പുറം– 26, പാലക്കാട്– 11, പത്തനംതിട്ട– 2, കോട്ടയം– 13, എറണാകുളം– 7 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്.
ഡയറക്ടറേറ്റുകളിലും നടപടിയുണ്ടായി. ഓഡിറ്റ്– 31, പ്ലാനിങ്– 1, സാന്പത്തിക സ്ഥിതിവിവര കണക്ക്– 22, സാങ്കേതിക വിദ്യാഭ്യാസം– 34, ഡ്രഗ്‌സ് കൺട്രോൾ– 10, മെഡിക്കൽ വിദ്യാഭ്യാസം– 9, ജലസേചനം– 35, പിഡബ്ല്യുഡി– 8, ലാൻഡ് റവന്യു കമീഷണറേറ്റ്– 20, സഹകരണം– 4, ജിഎസ്‌ടി– 14, പൊതുവിദ്യാഭ്യാസം– 5, ഹയർസെക്കൻഡറി– 6, തദ്ദേശം– 14 എന്നിങ്ങനെയാണ് സ്ഥലംമാറ്റിയവരുടെ എണ്ണം. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാട്രഷറർ ഹരിലാൽ, ജില്ലാ സെക്രട്ടറിയറ്റംഗം മനോജ്‌കുമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അന്യായ സ്ഥലമാറ്റത്തെ നിയമപരമായും സംഘടനാപരമായും നേരിടുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു.
റവന്യു വകുപ്പിലും തോന്നുംപടി
തിരുവനന്തപുരം: റവന്യു വകുപ്പിൽ കലക്ടറേറ്റുകളിലും ലാൻഡ് റവന്യു കമീഷണറേറ്റുകളിലും കോൺഗ്രസ് അനുകൂല സംഘടനയുടെ ഇഷ്ടപ്രകാരം സ്ഥലംമാറ്റം. ആലപ്പുഴ ജില്ലയിൽ ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റിൽ ഡെപ്യൂട്ടി കലക്ടർ ഇറക്കിയ ഉത്തരവിലെ ആദ്യ രണ്ടു സ്ഥലംമാറ്റവും ചട്ടവിരുദ്ധമാണ്. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ ക്ലാർക്ക് കവിരാജിനെ കുട്ടനാട് താലൂക്ക് ഓഫീസിലേക്കാണ് മാറ്റിയത്.
കുട്ടനാട് താലൂക്ക് ഓഫീസിലെ ക്ലാർക്ക് മധുവിനെ പകരം അമ്പലപ്പുഴയിലേക്കും മാറ്റി. എൻജിഒ അസോസിയേഷൻ ജില്ലാ ഭാരവാഹി മധുവിന്റെ സൗകര്യം നോക്കിയാണ് മാറ്റം. ഓൺലൈൻ ക്യൂ ലിസ്റ്റിലെ മുൻഗണന പാലിക്കപ്പെട്ടില്ല. റവന്യുവിലെ ഓൺലൈൻ സ്ഥലംമാറ്റ ചട്ടം അനുസരിച്ച് ജീവനക്കാർ ജോലി ചെയ്യുന്ന താലൂക്കിന് പുറത്തേക്ക് സ്ഥലം മാറ്റം പാടില്ല. രണ്ട് ജീവനക്കാരെയും മറ്റ് താലൂക്കുകളിലേക്കാണ് മാറ്റിയത്. നിയമവിരുദ്ധ സ്ഥലംമാറ്റങ്ങളെ എന്തു വിലകൊടുത്തും നേരിടാനാണ് ജോയിന്റ് കൗൺസിൽ തീരുമാനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സജീവ് പറഞ്ഞു.










0 comments