മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ, വി ഡി സതീശൻ
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പിടിയിലായി എന്നത് ഞെട്ടിക്കുന്ന സംഭവമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണം. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ തന്നെ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഓഫീസ് തന്നെ ഇടപെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയിലാണ് മുഖ്യമന്ത്രി സതീശനുമെന്ന് തെളിയിക്കുകയാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹി കൂടിയായ മുഹമ്മദ് ഹുസൈനും, പി എ അബ്ദുള്‍ സലാം, പി.എ അബ്ബാസ് എന്നിവരാണ് ലഹരിയുമായി പിടിയിലായത്. ഇവരെല്ലാവരും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരുമാണ്. വാഹന നമ്പര്‍ ഉള്‍പ്പെടെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധന ആയതുകൊണ്ടാണ് ഇവര്‍ പിടിയിലായത്. ആളെ തിരിച്ചറിയാതെ നടത്തിയ പരിശോധന അല്ലെങ്കില്‍, ഇക്കുറിയും ഇവര്‍ രക്ഷപ്പെട്ട് പോകുമായിരുന്നു. അതാണ് രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ പൊളിഞ്ഞത്.
മുഹമ്മദ് ഹുസൈന്റെ ഫേസ്‌ബുക്ക് പ്രൊഫൈലില്‍ തന്നെ അദ്ദേഹം വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സതീശന്റെ പേരിലുള്ള ഗ്രൂപ്പുകളുടെ അഡ്‌മിനായിരുന്നു ഇദ്ദേഹം. സതീശന്റെ വീഡിയോകളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നതും ഇദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകരാണ് ഇവരെല്ലാം എന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹുസൈന്റെയും ഈ കേസിലെ മറ്റൊരു പ്രതി സലാമിന്റെയും വീട്ടില്‍ സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അബ്ദുള്‍ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷന്‍ തൂഫാന്‍ നടത്തേണ്ടത് അദ്ദേഹത്തിന്റെ പാര്‍ടിക്കകത്ത് തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments