വാണിജ്യ, വ്യവസായ നിയമലംഘനം തടയാൻ കുവൈത്ത്; 5000 ദിനാർവരെ പിഴ, അടച്ചുപൂട്ടാനും നടപടി

കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മേഖലകളിലെ നിയമലംഘനങ്ങൾ തടയാൻ പരിശോധന ശക്തമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. ലൈസൻസിങ് ചട്ടങ്ങളും മുനിസിപ്പാലിറ്റി മാനദണ്ഡങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 ദിനാർവരെ പിഴ ചുമത്തും. സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമാനുസൃത സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും അനധികൃത പ്രവർത്തനം തടയാനുമായി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയതെന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് ഫോളോ -അപ് വിഭാഗം അഡ്വടൈസിങ് സൂപ്പർവൈസർ ഹമദ് അൽ നിമ്രാൻ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്കുപുറമെ ക്രാഫ്റ്റ്, പ്രൊഫഷണൽ, ഇൻവെസ്റ്റ്‌മെന്റ്, വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ബാധകമാണ്. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക, അനുമതിയില്ലാതെ സ്ഥാപനത്തിന്റെ വിസ-്‌തീർണം വർധിപ്പിക്കുക, മുനിസിപ്പാലിറ്റിയുടെ മുൻകൂർ അംഗീകാരമില്ലാതെ മറ്റ് ബിസിനസ് പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് പരിശോധന സംഘങ്ങൾ പ്രധാനമായും നിരീക്ഷിക്കുന്നത്.
വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളിൽ ദിവസേന പരിശോധനകൾ തുടരുന്നുണ്ട്. ചെറിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവ പരിഹരിക്കാൻ ആദ്യം മുന്നറിയിപ്പും സമയവും നൽകും. എന്നാൽ, ഗുരുതരമോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾക്ക് കനത്ത പിഴയും സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. ലൈസൻസിങ് നടപടികളും മുനിസിപ്പൽ ചട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. ഔദ്യോഗിക അറിയിപ്പുകളും മാർഗനിർദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും ഉടമകളോടും നിക്ഷേപകരോടും കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.









0 comments