print edition മുതലപ്പൊഴിയിൽ മണൽത്തിട്ട നീക്കാൻ വേറെ ഡ്രഡ്ജറെത്തിക്കും

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിലെ മണൽത്തിട്ടകൾ നീക്കം ചെയ്യാൻ പുതിയ ഡ്രഡ്ജറെത്തിക്കും. കരാർ നടപടികൾ ആരംഭിച്ചതായി ഹാർബർ എൻജിനിയറിങ് വിഭാഗം അറിയിച്ചു. ഡ്രഡ്ജിങ് വേഗത്തിലാക്കി മണൽത്തിട്ടകൾ ഒഴിവാക്കാനാണിത്.
ഇപ്പോൾ ഉപയോഗിച്ചിരുന്ന ചന്ദ്രഗിരി ഡ്രഡ്ജറിന് തകരാറുണ്ടായതോടെ മൂന്നാഴ്ചയിലേറെയായി മണൽ നീക്കം ചെയ്യൽ പ്രതിസന്ധിയിലായിരുന്നു. ജൂണിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന വിലയിരുത്തൽകൂടി കണക്കിലെടുത്താണ് പുതിയ യന്ത്രം എത്തിക്കുന്നത്. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ദേശീയപാത- 66 ന്റെ വികസനത്തിനായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മണലിൽ ഖനനയോഗ്യമായ മിനറലുകൾ ഏറെ ഇല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.
മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകും
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മണൽമൂടിയുണ്ടായ പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം നൽകും. മുതലപ്പൊഴിയിലെ അപകടാവസ്ഥ സംബന്ധിച്ച മുൻ റിപ്പോർട്ടുകളും തുടർ നടപടികളും പരിഗണിച്ചാണ് തീരുമാനം.
ചിറയിൻകീഴ്, പുത്തൻതോപ്പ് മത്സ്യ ഭവനുകൾക്ക് കീഴിലെ 2,433 പേർക്ക് തൊഴിലുറപ്പ് പദ്ധതി നിരക്കിലുള്ള 91 ദിവസത്തെ വേതനമാണ് അനുവദിക്കുക. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ഫിഷറീസ് ഡയറക്ടറുടെ അക്കൗണ്ടിൽനിന്നുമായി ഏകദേശം 7.94 കോടി രൂപ വിനിയോഗിക്കും.










0 comments