print edition നെട്ടയം ആർഎസ്‌എസ് ആക്രമണം, മുഖ്യപ്രതികൾ ഒളിവിൽ; സഹായത്തിന് മുൻ ഡിജിപിമാർ

തിരുവനന്തപുരം: നെട്ടയത്ത് നാട്ടുകാർക്കെതിരെ നടന്ന ആക്രമണക്കേസിലെ മുഖ്യപ്രതികളായ ആർഎസ്‌എസ്–ബിജെപിക്കാർ ഒളിവിൽ തുടരുന്നു. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ബിനു ഉൾപ്പെടെ മുപ്പതോളം ആർഎസ്എസ്–ബിജെപി പ്രവർത്തകർ ഒളിവിലാണ്. സംഘർഷത്തിന് ചുക്കാൻപിടിക്കുന്ന രണ്ട് മുൻ ഡിജിപിമാർ തന്നെയാണ് ഇവരെ ഒളിവിൽ പാർപ്പിക്കുന്നതിനും നേതൃത്വം നൽകുന്നത്.
കോർപറേഷൻ ഭരണം പരാജയപ്പെട്ട് മുഖം വികൃതമായതോടെ, സംഘർഷത്തിലൂടെ ബിജെപിയെ രക്ഷിച്ചെടുക്കാനാണ് ശ്രമം. പൊലീസ്‌സേനയെ ഒറ്റുകൊടുക്കുന്ന ഇവരുടെ നിലപാടിനെതിരെ ശക്തമായ രോഷം സേനയിലുണ്ട്. അക്രമികൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നത് തടയാൻ മുൻകൈയെടുക്കുന്നത് ആർഎസ്‌എസ് നേതാക്കൾക്കൊപ്പം മുന്പ് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന ഇരുവരുമാണ്.
ഞായർ രാത്രി മലമുകളിൽ നടന്ന സംഘർഷത്തിൽ വട്ടിയൂർക്കാവ് പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. ആർഎസ്എസുകാരായ മോഹനകുമാർ (അയ്യപ്പൻ), അനിൽകുമാർ, കൊച്ചയ്യപ്പൻ, അഭിലാഷ്, കണ്ണൻ എന്നിവർ റിമാൻഡിലാണ്. സ്റ്റേഷനിലേക്ക് പ്രകോപനപരമായി തള്ളിക്കയറിയ നൂറിലധികം ബിജെപിക്കാർക്കെതിരെയും കേസെടുത്തിരുന്നു.
സംഘർഷങ്ങൾക്കിടെ ആർ ശ്രീലേഖയും ടി പി സെൻകുമാറും നടത്തിയത് കലാപാഹ്വാനമാണ്. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒയ്ക്കെതിരെ നടപടി എടുക്കണമെന്നും ഇല്ലെങ്കിൽ സ്റ്റേഷൻ ആക്രമിക്കാൻ മടിക്കില്ലെന്നുമായിരുന്നു ഭീഷണി. ശ്രീലേഖ സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അധികാര ഭാവത്തിൽ വാട്‌സാപ് സന്ദേശവും അയച്ചു.
ബിജെപി വനിതാ കൗൺസിലർമാർ നടത്തിയ മാർച്ചിൽ വ്യാപക അക്രമം നടന്നെങ്കിലും നേതൃത്വം നൽകിയ ആർ ശ്രീലേഖയ്ക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തില്ല. ഇത് ശ്രീലേഖ നേരിട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണെന്നാണ് വിവരം.
സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മൃഗീയമായി മർദിച്ചു. വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് ഗുരുതര പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് ചെന്ന് മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തി. പ്രകോപനമുണ്ടാക്കാൻ സിപിഐ എം പ്രവർത്തകരുടെ വീടുകളും ആക്രമിച്ചു. സമാധാനപരമായ ജീവിതത്തിന് ഭംഗം വരുത്താനുള്ള ആർഎസ്‌എസ്–ബിജെപി നീക്കത്തിന് ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.










0 comments