നെട്ടയത്തെ ബിജെപി– ആർഎസ്എസ് ആക്രമണം
print edition സംഘർഷം ആളിക്കത്തിക്കാൻ രാജീവ് ചന്ദ്രശേഖറും

രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: നെട്ടയത്ത് നാട്ടുകാർക്കെതിരെ നടന്ന ആക്രമണക്കേസിലെ മുഖ്യപ്രതികളായ ആർഎസ്‌എസ്–ബിജെപിക്കാർ ഒളിവിൽ തുടരുമ്പോഴും പ്രദേശത്ത് സംഘർഷം ആളിക്കത്തിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ശ്രമം. അക്രമി സംഘത്തിൽ ഉൾപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ ബിനുവിന്റെ വീട്ടിൽ മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിച്ചശേഷം രാജീവ് ചന്ദ്രശേഖർ എത്തി. ബിജെപി പ്രവർത്തകരെ പൊലീസ് ആക്രമിച്ചാൽ വെറുതേയിരിക്കില്ലെന്നതുൾപ്പെടെ പ്രകോപനപരമായ പരാമർശങ്ങളാണ് നടത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ നിരവധി പേരുണ്ടായിട്ടും ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ മാത്രം എത്തിയതിൽ നാട്ടുകാരും പ്രതിഷേധിച്ചു. ശനിയാഴ്ച ഉച്ചയോടെ ബിനുവിന്റെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരേ സ്ത്രീകളടക്കമുള്ള സമീപവാസികൾ പ്രതിഷേധവുമായി എത്തി. മാസങ്ങളായി രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിന്ന പ്രശ്നത്തെ സംഘർഷമാക്കി മാറ്റിയത് ആർഎസ്എസ് പ്രവർത്തകരാണ്. സംഘർഷമായി പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഇത് വിലപ്പോകില്ലെന്നും നാട്ടുകാർ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയ മുപ്പതോളം ആർഎസ്എസ്–ബിജെപി പ്രവർത്തകരെ സംരക്ഷിച്ചുകൊണ്ടാണ് നേതാവിന്റെ ഈ നാടകം. അക്രമികൾക്കെതിരെ നിയമനടപടി എടുക്കുന്നത് തടയാൻ മുൻകൈയെടുക്കുന്നത് മുന്പ് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന രണ്ട് റിട്ട. ഐപിഎസുകാരാണ്. ഞായർ രാത്രി മലമുകളിൽ നടന്ന സംഘർഷത്തിൽ വട്ടിയൂർക്കാവ് പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആർഎസ്എസുകാരായ മോഹനകുമാർ (അയ്യപ്പൻ), അനിൽകുമാർ, കൊച്ചയ്യപ്പൻ, അഭിലാഷ്, കണ്ണൻ എന്നിവർ റിമാൻഡിലാണ്. സ്റ്റേഷനിലേക്ക് പ്രകോപനപരമായി തള്ളിക്കയറിയ നൂറിലധികം ബിജെപിക്കാർക്കെതിരെയും കേസെടുത്തിരുന്നു.










0 comments