നെഹ്റുട്രോഫി; വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത് ഒന്നിന് ആരംഭിക്കും

ഫോട്ടോ: കെ എസ് ആനന്ദ്
ആലപ്പുഴ : നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത് ഒന്നിന് ആരംഭിക്കും. 10ന് സമാപിക്കും. ക്യാപ്റ്റൻസ് ക്ലിനിക് 11ന് സംഘടിപ്പിക്കുവാനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പന്തൽ കാൽനാട്ട് ഒന്നിന് നടത്തും. നെഹ്റുപവലിയനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും ജനത്തിരക്ക് നിയന്ത്രിക്കാനും സംവിധാനം ഒരുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി അറിയിച്ചു. സ്പോൺസർഷിപ്പിന് താൽപര്യപത്രം ക്ഷണിക്കും. ഇതുവഴി 3.5-4 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. 10 ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും എസ്ബിഐ, ഫെഡറൽബാങ്ക്, ഗ്രാമീൺബാങ്ക് എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടത്തും. സാംസ്കാരിക ഘോഷയാത്ര 18നും സാംസ്കാരിക പരിപാടികൾ 18,19, 20 തീയതികളിലും സംഘടിപ്പിക്കും.
യോഗത്തിൽ കലക്ടർ ഷാജി വി നായർ അധ്യക്ഷനായി. വേദിയും സൗകര്യങ്ങളും മികച്ച രീതിയിൽ ഒരുക്കുന്നതിന് ജോലികൾ ടെൻഡർ ചെയ്ത് പ്രൊഫഷണൽ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകുന്നത് പരിഗണനയിലെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, എ എ ഷുക്കൂർ, സി കെ സദാശിവൻ, എഡിഎം സി പ്രേംജി, ഡെപ്യൂട്ടി കലക്ടർ എം ജേ മോബി, ഫിനാൻസ് ഓഫീസർ അജയാനന്ദ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ പി എസ് വിനോദ്, ആലപ്പുഴ ഡെ. പൊലീസ് സൂപ്രണ്ട് ജി മുകേഷ്, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ് എന്നിവർ സംസാരിച്ചു.










0 comments