വികസന പ്രക്രിയയിൽ പൊതുജന പങ്കാളിത്തം
സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമുമായി എല്ലാവരും സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച 'സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം' പ്രവർത്തനമാരംഭിച്ചു. ഓരോ പ്രദേശത്തിന്റെയും സവിശേഷമായ വികസന ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും, പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ഈ സംരംഭം വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ അർഹമായ രീതിയിൽ എല്ലാ ഇടങ്ങളിലും ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായകമാകും. ജനാധിപത്യപരമായ ആസൂത്രണത്തിലൂടെ ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ഭാവി വികസന പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് തന്നെ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന മികച്ചൊരു ഉൽപ്പാദന കേന്ദ്രമായി മാറ്റാനാണ് സർക്കാർ മുന്നിട്ടിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഒരുപോലെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓരോ വ്യക്തിയുടെയും ആഗ്രഹങ്ങൾക്കും ജീവിത സാഹചര്യങ്ങൾക്കും അനുസൃതമായ വികസന ആശയങ്ങൾ നാടിന്റെ മുന്നേറ്റത്തിന് പ്രധാനമാണെന്നും, ഭാവി തലമുറയുടെ പ്രതീക്ഷകൾക്കൊപ്പമാണ് സർക്കാരിന്റെ സഞ്ചാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വികസന പ്രക്രിയയിൽ എല്ലാ പൗരന്മാരും തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണമായും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.










0 comments