print edition കണ്ണേ കൈവിടില്ല

വയനാട് മുണ്ടക്കൈ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയിലിരിന്നു കുശലം പറയുന്ന നൈസമോൾ \ ഫോട്ടോ: ബിനുരാജ്
വി ജെ വർഗീസ്
Published on Mar 02, 2026, 04:03 AM | 1 min read
കൽപ്പറ്റ
കുഞ്ഞു നൈസ ഞായർ രാവിലെതന്നെ ടൗൺഷിപ്പിലെത്തി. നടുമുറ്റത്തെ പൂന്തോട്ടത്തിലായി കളി. കുറുന്പ് ഏറിയപ്പോൾ ഉമ്മ ജസീല കണ്ണുരുട്ടി. ഇതോടെ ഉദ്‌ഘാടന പന്തലിൽ ഇരുന്നു. മുഖ്യമന്ത്രി എത്തിയപ്പോൾ വേദിയിൽ കയറണമെന്നായി. ഉരുളെടുത്ത ഉപ്പ ഷാജഹാന്റെ കൂട്ടുകാരൻ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ കണ്ടതോടെ കൈനീട്ടിയെത്തി. റഫീഖ് നൈസയുമായി മുഖ്യമന്ത്രിയുടെ അരികിലെത്തി. കുഞ്ഞുനൈസയെ മുഖ്യമന്ത്രി ചേർത്തുനിർത്തി. മടിയിലിരുത്തി താലോലിച്ചപ്പോൾ ചിരിയേറി. കൈപിടിച്ചിരുന്നു.
ദുരന്തസമയത്ത് എത്തിയ പ്രധാനമന്ത്രി ആശുപത്രിയിൽ നൈസയെ താലോലിച്ചത് അരികിലിരുന്ന മന്ത്രി കെ രാജൻ മുഖ്യമന്ത്രിയെ ഓർമപ്പെടുത്തി. ദുരന്തബാധിതർക്ക് മുഖ്യമന്ത്രി പട്ടയം നൽകിയപ്പോഴും വാങ്ങാനായി നൈസ അരികിലെത്തി. നാലുവയസ്സുകാരിക്കും ഉമ്മയ്‌ക്കും ടൗൺഷിപ്പിലെ 4 എ 252–ാം നന്പർ വീടാണ്.
സഹായം വാഗ്‌ദാനം ചെയ്‌ത പ്രധാനമന്ത്രിയിൽനിന്ന് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടുപേരും അതിജീവന പാതയിലാണ്. ടൗൺഷിപ്പിൽ വീടും സ്ഥലവും ലഭിച്ചതിനൊപ്പം മേപ്പാടിയിൽ ‘നൈസ ലിറ്റിൽ ലക്‌സ്’ കുഞ്ഞുടുപ്പ് കടതുറന്നു. സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തിലാണ് സംരംഭം.










0 comments