print edition കണ്ണൂരിൽ സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം

കല്ലറയിൽ പ്ലാസ്‌റ്റിക് പായയിൽ പൊതിഞ്ഞ മൃതദേഹം

സ്വന്തം ലേഖകൻ
Published on Jun 20, 2026, 01:02 AM | 1 min read
ഇരിട്ടി (കണ്ണൂർ): അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പ്ലാസ്‌റ്റിക് പായയിൽ പെതിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മറ്റൊരു സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് സംഭവം. സംസ്‌കാരവുമായി ബന്ധപ്പെട്ട പള്ളിരേഖകൾ പരിശോധിച്ചുവെങ്കിലും ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് അനുമതിയോടെ കല്ലറ അടച്ച് സെമിത്തേരി പൂട്ടി.
സംഭവസമയത്ത് ഇടവക വികാരി ജിൽബർട്ട് കൊന്നയിൽ സ്ഥലത്തില്ലായിരുന്നു. അദ്ദേഹം എത്തിയശേഷം വെള്ളിയാഴ്‌ച പള്ളിയിലെ മരണ രജിസ്റ്റർ പരിശോധിച്ചു. 38–ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്തനിലയിൽ ഒരു മൃതദേഹവും പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹവും കണ്ടത്. ക്രിസ്തീയ ആചാരപ്രകാരം, പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കാറില്ല. കല്ലറയിൽ അടക്കംചെയ്തവരുടെ പട്ടിക പരിശോധിച്ചപ്പോൾ, പായയിൽ കണ്ട മൃതദേഹം സംബന്ധിച്ച വിവരം ലഭിച്ചില്ല.
കുടുംബക്കല്ലറയില്ലാത്ത ഇൗ പള്ളിയിൽ 2019നുശേഷം സെമിത്തേരി നവീകരിച്ചിരുന്നു. അതിനുശേഷം കല്ലറകളുടെ നമ്പറുകളിൽ മാറ്റംവന്നു. സെമിത്തേരിയിൽ അടക്കിയ 93 പേരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് ഇടവകസമൂഹത്തിന്റെ തീരുമാനം.
കരിക്കോട്ടക്കരി സിഐ എൻ പ്രശാന്ത്, എസ്ഐ എം ജെ ബെന്നി എന്നിവർ സെമിത്തേരിയിൽ പരിശോധന നടത്തി.










0 comments