റോഡ് സുരക്ഷാ പാഠ്യപദ്ധതി: എംവിഡിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 'റോഡ് സേഫ്റ്റി കേഡറ്റ്' പ്രോഗ്രാം നടപ്പിലാക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ വെച്ച് നടക്കും. മാവേലിക്കര താലൂക്കിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കും. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന. വരാനിരിക്കുന്ന അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനവ്യാപകമായി പദ്ധതിക്ക് തുടക്കം കുറിക്കും.
ഒരു ബാച്ചിൽ 30 വിദ്യാർഥികൾ വീതം തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാകും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ നൽകുന്നു. നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനവും ഇതിൽ ഉൾപ്പെടും. റോഡ് നിയമങ്ങൾ കൂടാതെ അഗ്നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയിലും പരിശീലനം നൽകും. കെഎസ്ആർടിസി വർക്ക്ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും.
സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. അപകടസ്ഥലങ്ങൾ സന്ദർശിച്ച് അപകടകാരണങ്ങൾ വിശകലനം ചെയ്യാൻ എംവിഡി ഉദ്യോഗസ്ഥരെ ഇവർ സഹായിക്കും.
ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് യൂണിഫോം. യൂണിഫോമിനായി കെആർഎസ്എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുമെന്ന മന്ത്രി അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും. ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.










0 comments