print edition യുഡിഎഫിന്റെ പാരിതോഷികവും ബിജെപിയുമായുള്ള പാലവും: എം വി ജയരാജൻ

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് രണ്ട് ലക്ഷ്യത്തിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ.
എസ്ഐആറിൽ വ്യാജമായി വോട്ട് കൂട്ടിച്ചേർക്കാൻ യുഡിഎഫിന് അവസരമൊരുക്കിയതിനുള്ള പാരിതോഷികം ഉറപ്പാക്കുക, ഒപ്പം ബിജെപിയെ തൃപ്തിപ്പെടുത്തി അവർക്കിടയിലെ രാഷ്ട്രീയ പാലമായി സെക്രട്ടറിയെ മാറ്റുക എന്നിവയാണ് നിയമനത്തിനുപിന്നിലെ യുഡിഎഫ് അജൻഡയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്‌ഐആറിനിടെ രത്തൻ കേൽക്കറെടുത്ത തീരുമാനങ്ങളിൽ പലതും വലിയ ആക്ഷേപങ്ങൾക്ക് കാരണമായി. ഉദുമ, തളിപ്പറമ്പ്, നാദാപുരം ഉൾപ്പെടെയുള്ള പല നിയോജകമണ്ഡലങ്ങളിലും ഷോപ്പിങ് മാളുകളുടെ വിലാസത്തിലും യുഡിഎഫ് വ്യാജവോട്ട് ചേർത്തു.
ഒരു വീട്ടിൽ 16 പേരെവരെ മാതാപിതാക്കളെന്ന നിലയിൽ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തി. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മാസങ്ങൾക്കുമുമ്പ് യുഡിഎഫ് നേതാവിന് വോട്ടർപ്പട്ടിക കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും യുഡിഎഫ് വ്യാപകമായി വോട്ട് ചേർത്തു. വോട്ട് ചേർക്കാൻ മാർച്ച് 23 വരെ സമയമുണ്ടായിരിക്കെ മാർച്ച് 15-ന് തന്നെ ഈ അവസരം റദ്ദാക്കിയതിലും ദുരൂഹതയുണ്ട്.
തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെ ചട്ടുകമായി മാറിയെന്നും നീതിയുക്തമായല്ല പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എസ്ഐആർ നടത്തുന്നതെന്നും ആരോപിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുഖ്യമന്ത്രിയായപ്പോൾ ആ വാക്കുകളെല്ലാം വിഴുങ്ങുകയാണ്. ബംഗാളിൽ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് കമീഷൻ വലിയ മോഷണം നടത്തിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
അവിടെ ഒരു നിയമവും കേരളത്തിൽ മറ്റൊരു നിയമവുമാണെന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.











0 comments