print edition നുണകൾ അകമ്പടി; വസ്തുത മറച്ച് സതീശന്റെ വാദങ്ങൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ‘പിഎം ശ്രീ’ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കൂട്ടുപിടിക്കുന്നത് പെരുംനുണകളെ. 2022 മുതലാണ് പദ്ധതിയിൽ ഒപ്പിടാൻ കേന്ദ്രം സമ്മർദം തുടങ്ങിയത്. 2023-മുതൽ സമഗ്ര ശിക്ഷാ വിഹിതം മരവിപ്പിച്ചു.
ആയിരം കോടിയിലധികം കുടിശ്ശിക ആയപ്പോഴാണ് തൽക്കാലം ധാരണപത്രം ഒപ്പിട്ട് എസ്‌എസ്‌കെ വിഹിതം വാങ്ങാനും പദ്ധതി നടപ്പാക്കേണ്ടെന്നുമുള്ള തീരുമാനത്തിൽ അന്നത്തെ എൽഡിഎഫ് സർക്കാർ എത്തിയത്. പി എം ശ്രീ സ്കൂളുകൾ തുടങ്ങാൻ കേരളം നടപടി സ്വീകരിച്ചില്ല.
ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ പൊതുതാൽപ്പര്യാർഥം പദ്ധതി റദ്ദാക്കാമെന്ന് ധാരണപത്രത്തിലുണ്ട്. 2025 ഒക്ടോബർ 23ന് ഒപ്പിട്ട പദ്ധതി, നിർത്തുന്നതായി കേന്ദ്രത്തിന് നവംബർ 12ന് കത്ത് നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ ഉയർത്തിയ വാദങ്ങൾ വസ്‌തുതാ വിരുദ്ധമാണ്.
മുഖ്യമന്ത്രി കള്ളംപറയുന്നു
കണ്ണൂർ: പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ കള്ളംപറയുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് സർക്കാർ നയാപൈസ കേന്ദ്രത്തിൽനിന്ന് വാങ്ങിയിട്ടില്ല. സ്വാഭാവികമായും അതേനില തുടർന്ന് മുന്പോട്ടുപോകാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യാതെ ബിജെപിക്ക് പൂർണമായും കീഴടങ്ങി, കളവുപറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണ് സർക്കാർ.
സ്‌പെഷ്യൽ പ്ലീഡർ നിയമനത്തിലടക്കം ഇൗ കീഴടങ്ങലാണ് കണ്ടത്. എംജി സർവകലാശാലയിൽ വിസിയെ തീരുമാനിച്ചപ്പോഴും ആർഎസ്‌എസുകാരെ സെനറ്റംഗങ്ങളായി തീരുമാനിച്ചപ്പോഴും ഒന്നും മിണ്ടിയില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അതിനുശേഷവും പൂർണമായും ബിജെപിക്ക് കീഴടങ്ങുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments