പറഞ്ഞതല്ല യുഡിഎഫ് നടപ്പാക്കുന്നത്: എം വി ഗോവിന്ദന്‍

കൊച്ചി: പറഞ്ഞതല്ല യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ട് പ്രധാനപ്പെട്ട രാജിയാണുണ്ടായത്. വൈദ്യുതിമന്ത്രി അളിയനെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രധാന പദവിയില്‍ നിയമിച്ചു. സംഭവത്തിൽ വ്യക്തമായ മറുപടി മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞില്ല.
ശബരിമല സ്വര്‍ണമോഷണക്കേസിലെ പ്രതിയുടെ വക്കീലായ കെ ബി പ്രദീപിനെ ദേവസ്വംവകുപ്പ് സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചതും ഗൗരവമുള്ളതാണ്. അദ്ദേഹം രാജിവച്ചതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. സ്വര്‍ണമോഷണക്കേസിലെ ഏതെല്ലാം ഫയല്‍ കണ്ടുവെന്ന് അന്വേഷിക്കണം.
സംഘപരിവാര്‍ വേദിയില്‍ കേരളത്തിലെ മൂന്ന് പ്രധാന സര്‍വകലാശാലകളുടെ വിസിമാര്‍ പങ്കെടുത്തതും ഗൗരവകരമാണ്. ഇതിനെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫും മറുപടി പറയണം. കാവിവല്‍ക്കരണത്തിന് യുഡിഎഫ് കൂട്ടുനില്‍ക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തിലാണ്. പകർച്ചവ്യാധികളാൽ ജനം ആശങ്കയിലാണ്. ഇതിനിടെയിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലംമാറ്റിയത്. പ്രതിരോധത്തിന് സര്‍ക്കാരും മന്ത്രിയും നേതൃത്വം നല്‍കുന്നില്ല. പ്രതിരോധപ്രവർത്തനങ്ങൾക്ക് സിപിഐ എം പിന്തുണ നല്‍കും.
ഇന്ത്യാ കൂട്ടായ്മയ്‌ക്ക് തുരങ്കംവയ്‌ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഓര്‍ഡിനറി ബസില്‍ സൗജന്യയാത്ര എന്നല്ല എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര എന്നാണ് യുഡിഎഫ് പറഞ്ഞതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.










0 comments