print edition എംഡിഎംഎ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം: എംവി ഗോവിന്ദൻ

തിരുവനന്തപുരം: എംഡിഎംഎ കേസിൽ പിടിയിലായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ മുഹമ്മദ് ഹുസൈനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശൻ നുണകൾ ആവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവായ ഹുസൈൻ പണ്ടേ സതീശന്റെ സന്തത സഹചാരിയാണ്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറെ മാറ്റിയത് മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളെ പിടികൂടിയതിനാലാകണം. നവകേരള സദസ്സിന് മുന്പുതന്നെ വി ഡി സതീശനൊപ്പം നിൽക്കുന്ന 18 ലധികം ചിത്രങ്ങൾ പ്രതി പങ്കുവച്ചിട്ടുണ്ട്. അതിൽ പൊതുവേദിയിൽ അല്ലാത്തവയും സതീശന്റെ ഓഫീസിലും വീട്ടിലുമുള്ളതും ജന്മദിനത്തിനും കോഴിക്കോട്ട് വിരുന്നിലും മറ്റും പങ്കെടുക്കുന്നതുമുണ്ട്.
സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ ആണെന്ന് ഹുസൈൻ പറഞ്ഞിട്ടുണ്ട്. സിപിഐ എമ്മിന്റെ ആരോപണമല്ല അത്. പ്രാദേശിക പ്രവർത്തകർ പറഞ്ഞത് അനുസരിച്ചാണ് താൻ വീട് സന്ദർശിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദവും നുണയാണ്. സതീശൻ വീട് സന്ദർശിച്ചതോടെയാണ് നാട്ടിലെ കോൺഗ്രസുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ടത്.
തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്ന് ഇപ്പോൾ പറയുന്ന സതീശന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമായി അഞ്ചുവർഷമായി പ്രവർത്തിച്ചതിന്റെ അനുഭവം പ്രതി പങ്കുവച്ചിട്ടുണ്ട്. അടികൊണ്ട് കിടന്നപ്പോൾ വീട്ടിൽ സന്ദർശിച്ചെന്നടക്കം പറഞ്ഞ് പ്രതിയുടെ ത്യാഗങ്ങളെക്കുറിച്ച് പുകഴ്‌ത്തുകവഴി, മുഖ്യമന്ത്രി പൊലീസിനുള്ള സന്ദേശമാണ് നൽകിയത്.
പ്രതിപക്ഷ നേതാവ് പറഞ്ഞതടക്കം സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കുന്ന വി ഡി, മോദി ലൈനിലാണ്.
മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ മാത്രമല്ല, പ്രെ-ൈഫലുകളും പേജുകളും നീക്കുന്നു. അഭിപ്രായ സ്വതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണിത്. മെറ്റയിൽ സ്വാധീനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്റെ ഒരു വീഡിയോ നീക്കിയതും ഒന്നര ദിവസത്തിനുശേഷം തിരിച്ചെത്തിയതും സതീശൻ വാർത്താസമ്മേളനത്തിൽ വിവരിച്ചിരുന്നു. അതിനെല്ലാം നേതൃത്വം നൽകിയ ചീഫ് ഇലക്‌ട്രൽ ഓഫീസർ രത്തൻ കേൽക്കറാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി –അദ്ദേഹം പറഞ്ഞു.









0 comments