print edition പിഎം ശ്രീ: തലകുനിച്ച് ലീഗ്; അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞ പദ്ധതിയുടെ നടത്തിപ്പുകാരായി മാറി

പ്രത്യേക ലേഖകൻ
Published on Jul 31, 2026, 12:16 AM | 1 min read
കോഴിക്കോട് : ബിജെപി സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനിച്ചതോടെ മുസ്ലിംലീഗിന് മുഖം നഷ്ടപ്പെടുന്നു. അധികാരമേറ്റാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞ പദ്ധതിയുടെ നടത്തിപ്പുകാരായ ലീഗിന് അക്ഷരാർത്ഥത്തിൽ ഉത്തരംമുട്ടി. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനൊപ്പം പിഎം ശ്രീയെ വലിയവായിൽ എതിർത്ത മന്ത്രി കെ എം ഷാജിയും വെട്ടിലായി. ബിജെപിയുടെ നയം ലീഗ് മന്ത്രി നടപ്പാക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് നേതൃത്വം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷവും പിഎം ശ്രീ നടപ്പാക്കില്ലെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിം യൂത്ത്‌ലീഗും എംഎസ്‌എഫും പ്രമേയം പാസാക്കുകയും പ്രതിഷേധം നടത്തുകയുംചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെ ഇവരുടെയെല്ലാം വായടഞ്ഞു. മുൻ സർക്കാരിന്റെ തലയിലിട്ട് കേന്ദ്രനയം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് യുഡിഎഫ്. എന്നാൽ, പിഎം ശ്രീ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതാണ്.
വി ഡി സതീശൻ സർക്കാർ വന്നതുമുതൽ സംഘപരിവാർ അനുകൂല നയങ്ങളുടെ ഘോഷയാത്രയാണ്. അഭിഭാഷക നിയമനത്തിൽ തുടങ്ങി സർവ്വകലാശാല വൈസ്‌ചാൻസലർ, സിൻഡിക്കേറ്റ്, സെനറ്റ് നിയമനങ്ങളിലെല്ലാം ആർഎസ്‌എസ് താൽപ്പര്യത്തിനായിരുന്നു പരിഗണന. വഖഫ്‌ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കാമെന്നും സമ്മതിച്ചു. ഇതിനെയും ലീഗ് എതിർത്തില്ല. വഖഫ് ചുമതലയുള്ള ലീഗ് മന്ത്രിക്കാണ് ഇതും നടപ്പാക്കാനുള്ള ഉത്തരവാദിത്തം.










0 comments