സ്കൂളിന്റെ ദൈന്യാവസ്ഥ ചിത്രീകരിച്ച സിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു; പരിക്കേറ്റ പിതാവ് മരിച്ചു, പിന്നിൽ ബിജെപി

ആക്രമണത്തിൽ പരിക്കേറ്റ ചിത്രം, Photo: The Print
കൊൽക്കത്ത: സിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ച് ബിജെപി ഗുണ്ടകൾ. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ പിതാവ് മരിച്ചു. സിജെപിയുടെ സ്കൾ ഠിക് കരോ (School Thik Karo) ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിന്റെ മോശാവസ്ഥ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഒരു സംഘം ആളുകൾ സിജെപി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ വീട് ആക്രമിച്ചത്. ഹാഫിസിന്റെ പിതാവാണ് ബാങ്കുറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് സിജെപി ആവശ്യപ്പെട്ടു. രാത്രി തന്നെ ബംഗാളിലേയ്ക്ക് തിരിക്കും, ഹാഫിസിനും കുടുംബത്തിനും നീതി ലഭ്യമാക്കിയ ശേഷമേ വിശ്രമിക്കൂവെന്ന് സിജെപി സംഘം അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് അബ്ദുൾ ഹാഫിസ് ആരോപിച്ചു. തലയ്ക്ക് പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നുവെന്ന് ഹാഫിസ് പറഞ്ഞു. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധങ്ങളിലും ഹാഫിസ് സാന്നിധ്യം അറിയിച്ചിരുന്നു. പിന്നാലെയാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഇടപെടൽ നടത്തുന്നതിനായി ഇറങ്ങി തിരിച്ചത്. എന്നാൽ സ്കൂളിന്റെ ദൈന്യാവസ്ഥ ചിത്രീകരിച്ചതിന് പിന്നാലെ ഹാഫിസിന്റെ വീട് ആക്രമിക്കപ്പെടുകയായിരുന്നു.
പ്രായമായവരാണെന്ന് പോലും നോക്കാതെ പിതാവിനെ മർദ്ദിക്കുകയായിരുന്നുവെന്നും ഹാഫിസ് ആരോപിച്ചു. കൂടാതെ തന്റെ ഫോണും തട്ടിയെടുത്ത സംഘം സ്കൂളിന്റെ ദൃശ്യങ്ങളും ജന്തർ മന്തറിൽ നിന്നു പകർത്തിയ ദൃശ്യങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചതായും ഹാഫിസ് പറഞ്ഞു. സംഘത്തിന്റെ വശം മൂർച്ഛയേറിയ ആയുധങ്ങളുണ്ടായിരുന്നതായും ഹാഫിസ് കൂട്ടിച്ചേർത്തു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴും ബിജെപി ഗുണ്ടകൾ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം വെളിപ്പെടുത്തി. ശേഷം പൊലീസ് എത്തിയാണ് ഹാഫിസിന്റെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചത്.
സിജെപി പ്രവർത്തകന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ആവശ്യപ്പെട്ടു. സിജെപിയുടെ ഒരു സംഘം ബംഗാളിൽ എത്തി നീതി ഉറപ്പാക്കും വരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു. ഞങ്ങളുടെ അംഗങ്ങളെ ആക്രമിച്ചാലും, ഭീഷണിപ്പെടുത്തിയാലും, ഭയപ്പെടുത്താൻ ശ്രമിച്ചാലും ഞങ്ങൾ കൂടുതൽ ശക്തമായി പോരാടും. പിന്നോട്ട് പോകില്ലെന്നും അഭിജീത് കൂട്ടിച്ചേർത്തു.









0 comments