കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിക്കുന്നു; യുഡിഎഫ് അനാസ്ഥയിൽ പ്രതീക്ഷയറ്റ് കുടുംബങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ സെെന്യമെന്ന് മലയാളി സമൂഹം ഒന്നടങ്കം വിളിച്ച മത്സ്യത്തൊഴിലാളികൾ ഓഖിയും പ്രളയവുമുണ്ടായപ്പോൾ ഈ നാടിന് വേണ്ടി സ്വയം സമർപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. എൻഡിആർഎഫ് പോലെ വിദഗ്ധരടങ്ങിയ സേന ജനങ്ങളെ രക്ഷിക്കാനുണ്ടായിരുന്നെങ്കിലും ഭയാനകമായ വെള്ളപ്പൊക്കത്തിൽ ആളുകളെ രക്ഷിച്ചു കെെപിടിച്ചുയര്‍ത്താന്‍ കടലിന്റെ മക്കൾതന്നെ വേണ്ടി വന്നു. കേരള ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായിരുന്നു അത്.
എന്നാലിന്ന്, സംസ്ഥാനഭരണം അധികാര മോഹികളുടെ കെെകളിലേക്കെത്തിയപ്പോൾ മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളുടെ മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്ന അവസ്ഥിലേക്ക് കാര്യങ്ങളെത്തി. മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് കാണാതായ ഷിജിന് വേണ്ടിയുള്ള തെരച്ചിൽ അവസാനിച്ചിരിക്കുന്നു. വിഴിഞ്ഞത്തും നീണ്ടകരയിലും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു എന്ന് പറയുന്നുണ്ടെങ്കിലും നല്ല കാര്യങ്ങളൊന്നും ഈ ദിവസം വരെ കേൾക്കാനായിട്ടില്ല. അപകടമുണ്ടായ ഉടൻ തന്നെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ മൃതദേഹമെങ്കിലും കണ്ടെടുക്കാനായേനെ എന്ന് മത്സ്യത്തൊഴിലാളികൾ തന്നെ പറയുമ്പോൾ എല്ലാ നിലവിളികൾക്കും നേരെ മുഖം തിരിക്കുകയായിരുന്നു യുഡിഎഫ് സർക്കാർ
വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടങ്ങിയിട്ട് 15 ദിവസമായി. മുതലപ്പൊഴിയിൽ ഔദ്യോഗികമായി തെരച്ചിൽ നിർത്തി എന്ന് പ്രഖ്യാപിച്ചില്ലെങ്കിലും രണ്ട് ദിവസമായി തെരച്ചിൽ നടക്കുന്നില്ല എന്നതാണ് വസ്തുത.
വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസ്, മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, നീണ്ടകരയിൽ അപകടത്തിൽപ്പെട്ട ഗൗതം കൃഷ്ണ എന്നിവർക്കായുള്ള തെരച്ചിലിലാണ് എങ്ങുമെത്താതായിരിക്കുന്നത്. മൂവരേയും കാണാതായ ആദ്യ നാളുകളിൽ സർക്കാർ ഒരു തരത്തിലും ഉണർന്ന് പ്രവർത്തിച്ചില്ല. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികളെ കിട്ടാനുള്ള സാധ്യതയ്ക്ക് ആദ്യം മുതൽ തന്നെ മങ്ങലേറ്റു. തുടർന്ന് ഇവരുടെ ബന്ധുക്കൾ തീരദേശ പൊലീസ് സ്റ്റേഷനിൽ ചെന്നിരുന്ന് സമരം ചെയ്തിട്ടാണ് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാനാരംഭിച്ചത് .എന്നാൽ പിന്നീട് കോസ്റ്റ് ഗാർഡ്, നേവി ,കോസ്റ്റ് പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലും ആരെയും കണ്ടെത്താനായില്ല. ഇപ്പോള്‍ ഷിജിനായുള്ള അന്വേഷണവും അവസാനിച്ചിരിക്കുന്നു
മതിയായ സംവിധാനങ്ങളില്ലെന്നും ആളുകളില്ലെന്നുമൊക്കെ പറഞ്ഞാണ് കോസ്റ്റല്‍ പൊലീസ് തെരച്ചിലിന് തുടക്കത്തിൽ കൂട്ടാക്കാഞ്ഞത്. കടലിലിറങ്ങരുതെന്ന് വിലക്കുണ്ടായിട്ടും പ്രിയപ്പെട്ടവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ മാത്രമാണ് ആദ്യദിവസങ്ങളിലുണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഫിഷറീസ് മന്ത്രി വിവരം അറിഞ്ഞതായി പോലും നടിച്ചില്ല. ദുരന്തം നടന്ന് 11 ദിവസമായപ്പോഴാണ് മുഖ്യമന്ത്രി വി ഡി സതീശൻ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദർശിച്ചത്. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി കുടുംബങ്ങളെ കാണാനെത്തി
മത്സ്യത്തെോഴിലാളികൾക്ക് ഒരു തരത്തിലും നീതി ലഭിച്ചില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഒരോ ദിനവും പ്രതീക്ഷയിൽ ജീവിച്ച കുടുംബങ്ങൾക്കിപ്പോൾ അതിനുള്ള സാധ്യതയും ഇല്ലാതായി.
അതേസമയം, മത്സ്യത്തൊഴിലാളി ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ ഗൗതം കൃഷ്‌ണനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ നീക്കം തുടരുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ തിരച്ചിൽ നടന്നതുമില്ല. അതിനിടെ തിരച്ചിലിനുള്ള കപ്പൽ മടക്കി അയക്കാൻ നേവി അധികൃതർ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ഫൈബർ വള്ളം മറിഞ്ഞ് ഗൗതംകൃഷ്‌ണന്റെ മുത്തച്ഛൻ പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76), അച്ഛൻ രാധാകൃഷ്‌ണൻ (47) എന്നിവരും മരിച്ചിരുന്നു.









0 comments