ആലപ്പുഴയിലെ എൺപതുകാരിയുടെ കൊലപാതകം; ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

കാർത്തികപ്പള്ളി : ആലപ്പുഴ മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി പ്രകാശനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. തങ്കമ്മയുടെ സ്വർണം വിറ്റുകിട്ടിയ 3.9 ലക്ഷം രൂപയിൽ അധികവും കടം വീട്ടാനാണ് വിനിയോഗിച്ചത്. പലരോടായി വാങ്ങിയ തുകയിൽ കുറച്ച് തുക പ്രകാശൻ തിരികെ നൽകിയിരുന്നു. പണയം വയ്‌ക്കാനായി വാങ്ങിയ സ്വർണപണ്ടങ്ങളിൽ ചിലത് തിരിച്ചെടുത്ത് നൽകി. രണ്ടു ഗ്രാം വീതമുളള മൂന്ന് മോതിരങ്ങളും ഇയാൾ വാങ്ങി.
നങ്ങ്യാർകുളങ്ങരയിലുളള ധനകാര്യ സ്ഥാപനത്തിൽ നിന്ന് പ്രതി വീട് വാങ്ങാൻ വായ്‌പയെടുത്തിരുന്നു. ഇവിടെ 28,000 രൂപ അടച്ചു. രണ്ടായിരം രൂപ ക്ഷേത്രത്തിൽ സംഭാവന നൽകി. നേരത്തേ നടത്തിയ തെളിവെടുപ്പിനിടെ 15,500 രൂപ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. ബാക്കി തുക മദ്യപിക്കാനും മറ്റുമായി ചെലവഴിച്ചു. ഇതുമായി ബന്ധപ്പെട്ടെല്ലാം കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്.
വ്യാഴാഴ്ച നങ്ങ്യാർകുളങ്ങരയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു. മോതിരങ്ങൾ വാങ്ങിയ കായംകുളത്തെ രണ്ടു ജ്വല്ലറികളിലും കൊണ്ടുപോയി. മുതുകുളത്തുള്ള വ്യക്തിയിൽ നിന്ന് വാങ്ങിയ 1, 02,500 രൂപ തിരികെ കൊടുത്തിരുന്നു. ഈ തുകയും കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കുന്നപ്പുഴ ഇൻസ്‌പെക്‌ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ 24ന് രാത്രിയാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ പ്രകാശൻ ആഭരണം കവർന്നശേഷം കൊലപ്പെടുത്തിയത്. തലയണകൊണ്ട് മുഖം അമർത്തി അബോധാവസ്ഥയിലാക്കിയശേഷം കായലിൽ കെട്ടിത്താഴ്ത്തുകയായിരുന്നു.










0 comments