കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി

കാഞ്ഞങ്ങാട്: കൊലപാതക കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയിൽ വെച്ച് സാഹസികമായി പിടികൂടി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തട്ടുമ്മൽ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല (57) നെ കൊലപ്പെടുത്തിയ പ്രതിയെയാണ് പിടികൂടിയത്. പ്രതി പശ്ചിമബംഗാൾ മുർഷിബാദ് സ്വദേശിയെയാണ് മഹാരാഷ്ട്രയിലെ നേവി മുംബൈയിൽ വെച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവി നിതിൻ രാജിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
2017 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ലീലയുടെ വീട്ടിൽ തേപ്പ് ജോലിക്ക് എത്തിയ പ്രതി ലീലയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും കമ്മലും കൈക്കലാക്കി മുങ്ങുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാല്‍ ജുവനൈയിൽ ഹോം കോടതി ജാമ്യം നൽകിയിരുന്നു. വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു .
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ പിടികൂടാൻ അമ്പലത്തറ പൊലീസ് ഏറെ പ്രയാസപ്പെട്ടു.പ്രതിയുടെ സുഹൃത്തുക്കളെ
കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സി. ഷാജു,എ എസ് ഐ. കെ. ജയരാജൻ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു,ബിജു കീനേരി എന്നിവർ അടങ്ങുന്ന സംഘമാണ് നവി മുംബൈയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത് . അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.










0 comments