മുണ്ടത്തിക്കോട് അപകടം: ഒരാൾ കൂടി മരിച്ചു; ആകെ മരണം 17

ഫയൽ ചിത്രം
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കുണ്ടന്നൂർ സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു രാജേഷ്.
ഇതുവരെ 17 പേർ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പകൽ 3.20 ഓടെ തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.
10 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ ഒമ്പതെണ്ണം തിരിച്ചറിഞ്ഞു. ഒന്ന് ഡിഎൻഎ പരിശോധന നടത്തും. നൂറ്റമ്പതോളം ശരീരഭാഗങ്ങളാണ് തെരച്ചലിൽ ലഭിച്ചത്. 29 എണ്ണം ഡിഎൻഎ പരിശോധനയ്‌ക്ക് സാമ്പിളെടുത്തു. തിരിച്ചറിയാനായി നാലുപേരുടെ ബന്ധുക്കൾ സാമ്പിൾ നൽകിയിട്ടുണ്ട്. ഉടൻ ഫലം ലഭിക്കും. അപകടത്തിൽ പരിക്കേറ്റ പത്ത് പേർ ചികിത്സയിലുണ്ട്.
അപകടസ്ഥലത്ത് 34 പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടകാരണം ചൂടല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) വിലയിരുത്തൽ.









0 comments