print edition തെരച്ചിലിന് കെഡാവർ നായ്ക്കളും

കഡാവർ നായയുമായി പരിശോധന നടത്തുന്നു
മുണ്ടത്തിക്കോട് : വെടിമരുന്നു പൊട്ടിത്തെറിച്ച മുണ്ടത്തിക്കോട് കുട്ടൻകുളം പാടത്ത് രണ്ടാം ദിവസം തെരച്ചിലിന് വേഗം കൂട്ടി കഡാവർ നായ്‌ക്കൾ. ബുധൻ രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് വൈദഗ്‌ധ്യം നേടിയ നായ്‌ക്കളുടെ സേവനം ഉപയോഗപ്പെടുത്തിയത്.
രാവിലെ ഏഴരയോടെ പരിശോധന ആരംഭിച്ച് കുറച്ച് സമയത്തിനുള്ളിൽ അപകട സ്ഥലത്തിന്റെ 200 മീറ്റർ അകലെ പാടത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കഡാവർ നായ്‌ക്കൾ കണ്ടെത്തി. കൊച്ചി സിറ്റി പൊലീസ്, ഇടുക്കി, തൃശൂർ സിറ്റി, റൂറൽ എന്നിവടങ്ങളിൽ നിന്നുള്ള മായ, മെർഫി, ഏഞ്ചൽ, സാനിയ എന്നീ നായകളാണ് പരിശോധന നടത്തിയത്. അപകട പ്രദേശങ്ങളും സമീപ ഇടങ്ങളിലും വൈകീട്ട് വരെ തിരിച്ചിൽ തുടർന്നു. പരിശോധനയിൽ നിരവധി ശരീര ഭാഗങ്ങളാണ് ലഭിച്ചത്.
തെരച്ചിൽ നാളെയും തുടരും
മുണ്ടത്തിക്കോട് പൊട്ടിത്തെറി നടത്തിയ സ്ഥലത്ത് പൊലീസ് അടക്കമുള്ള വിവിധ സേനകളുടെ നേതൃത്വത്തിലുള്ള പരിശോധന വ്യാഴാഴ്‌ചയും തുടരും. സുരക്ഷിതമാക്കുന്നതിനും മൃതദേഹ ഭാഗങ്ങൾ കണ്ടെടുക്കുന്നതിനുമായിരുന്നു ബുധനാഴ്‌ച കൂടുതൽ പ്രാമുഖ്യം നൽകിയിരുന്നത്.
വ്യാഴാഴ്‌ച അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും. പൊലീസിനെ കൂടാതെ, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക്, ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്‌ചത്തെ പരിശോധന.
തെരച്ചിലിനിടയിൽ പൊട്ടാത്ത നിരവധി വെടിക്കോപ്പുകളും ലഭിച്ചു. ഇതിലധികവും ഗുണ്ടുകളായിരുന്നു. ഇവയെ സമീപത്തെ പാടത്ത് കൊണ്ടുപോയി സുരക്ഷിതമായി നിർവീര്യമാക്കി.











0 comments