പാകിസ്ഥാനിൽ കനത്ത മഴ; വീടിന്റെ മേൽക്കൂര തകർന്ന് വീണ് 11 പേർക്ക് ദാരുണാന്ത്യം

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത മഴയെത്തുടർന്ന് മൺവീടിന്റെ മേൽക്കൂര തകർന്ന് വീണ് 11 പേർ മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കോഹട്ട് ജില്ലയിലാണ് അപകടം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ദുരന്തനിവാരണ സേനാ വിഭാഗം വ്യക്തമാക്കുന്നു.
കനത്ത മൺസൂൺ മഴയ്ക്കിടെ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ചെളിയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ മേൽക്കൂര കനത്ത മഴയിൽ കുതിർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇവ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. പ്രവിശ്യയിലാകെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ കനത്ത മഴയെത്തുടർന്ന് കുന്നിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി.
ഇതേത്തുടർന്ന് നിരവധി റോഡുകൾ തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് വടക്കൻ പാകിസ്ഥാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ മൺസൂൺ കാലത്ത് കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കാറുള്ളത്.











0 comments