print edition 'തീ കണ്ടപ്പോൾ പിഴച്ചുവെന്ന് മനസ്സിലായി'; നടുക്കം മാറാതെ വെടിക്കെട്ട് തൊഴിലാളി വിത്സൺ

നടുക്കം മാറാതെ വെടിക്കെട്ട് തൊഴിലാളി വിത്സൺ.
മുകേഷ് കൊങ്ങണൂർ
Published on Apr 22, 2026, 12:00 AM | 1 min read
തൃശൂർ : ‘തീ പടർന്ന് കണ്ടപ്പോൾ പിഴച്ചുവെന്ന് മനസ്സിലായി, ഞാൻ ഓടി. നിമിഷങ്ങൾക്കുള്ളിൽ എല്ലാം തീർന്നു. തീ അത്രയധികമായിരുന്നു’– നടുക്കം മാറാതെ വിത്സൺ പറഞ്ഞു. തിരി ഉണക്കാൻ ഇടുകയായിരുന്നു, തീ കണ്ടപ്പോൾ ചാടി ഓടി.
തിരി ഉണ്ടാക്കുകയായിരുന്ന സ്‌ത്രീകളടക്കമുള്ളവരോട് വേഗം ഓടാൻ പറഞ്ഞു. ഓടുന്നതിനിടയിൽ ഒരാളുടെ കാലിനു പരിക്ക് പറ്റി. അവരെയും പിടിച്ചു ഓടി. കൂടെപ്പിറപ്പുകളെ പോലെ ഒപ്പമുണ്ടായിരുന്നവരുടെ ജീവൻ നഷ്ടമായ ദുഃഖത്തിലും നാലുപേരെ രക്ഷിക്കാനായതിന്റെ ആശ്വാസമാണ് വിത്സണ്.
‘ആരാണ്, എന്താണ്, അറിയില്ല, എല്ലാം കഴിഞ്ഞു.’ എങ്ങനെയാണ് അപകടമുണ്ടായത് എന്ന് ചോദിച്ചപ്പോൾ വിൽസൺ പറഞ്ഞത്. എങ്ങനെ ഉണ്ടായി എന്നറിയില്ല, പക്ഷേ ഇനിയൊന്നും ബാക്കിയില്ലല്ലോ എന്നും മുറിഞ്ഞ വാക്കുകളിൽ കൂട്ടിച്ചേർത്തു.
ഉണങ്ങാനിട്ട മരുന്ന് തീപിടിക്കാറില്ല, പക്ഷേ ഇൗ ചൂട് കാരണം സംഭവിച്ചതാകുമെന്നും വിത്സൻ പറഞ്ഞു. 49 വർഷമായി വെടിക്കോപ്പ് നിർമാണ മേഖലയിലുണ്ട് വിൽസൺ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോ ൾ അച്ഛൻ ജേക്കബിനൊപ്പമാണ് മേഖലയിൽ എത്തിയത്. തിരുവമ്പാടി വിഭാഗത്തിന്റെ മുൻലൈസൻസി കൂടിയാണ്.









0 comments