print edition കിഫ-്‌കോൺ ഉദ്യോഗസ്ഥരെ പിൻവലിച്ചു


അജ്‌നാസ് അഹമ്മദ്
Published on Jun 28, 2026, 12:00 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ സർക്കാർ നിർവഹണ ഏജൻസിയായ കിഫ്‌കോണിന്റെ ഉദ്യോഗസ്ഥരെ പിൻവലിച്ച് യുഡിഎഫ് സർക്കാർ.
പദ്ധതിയുടെ സിഇഒയെ സ്ഥലംമാറ്റി പകരം നിയമനം നടത്തിയിരുന്നില്ല. ദൈനംദിന പ്രവൃത്തി മേൽനോട്ടത്തിന് കിഫ്‌കോണിനായി കിഫ്‌ബി അനുവദിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പകരം പുതിയ നിയമനം നടത്തിയിട്ടില്ല. കിഫ്‌ബിയുടെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് സൂചന.
കിഫ-്‌ബിയുടെ സാങ്കേതികവിഭാഗമായ കിഫ്‌കോണിന്റെ പ്രോജക്ട് മേധാവി, കെട്ടിട വിഭാഗം പ്രോജക്ട് എൻജിനീയർ, റോഡ് വിഭാഗം പ്രോജക്ട് എൻജിനീയർ, കെട്ടിടവിഭാഗം അസി. പ്രോജക്ട് എൻജിനീയർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. സർക്കാരും യുഎൽസിസിയും കിഫ്‌കോണും അടങ്ങിയ ത്രികക്ഷി കരാർപ്രകാരമാണ് ടൗൺഷിപ് നിർമാണം.
നിലമൊരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനയുടെയും ഗുണഭോക്താക്കളുടെ സാന്നിധ്യത്തിൽ നടത്തിയ അവസാന പരിശോധനയുടെയും മേൽനോട്ടം കിഫ്‌കോൺ നിർവഹിച്ചു. ടൗൺഷിപ്പിലെ പഴയ തേയില ഫാക്ടറി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൽ പ്രധാന ചുമതല വഹിച്ചിരുന്ന നാലുപേരെ പിൻവലിച്ചതിലൂടെ പണികൾ വൈകുമെന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ.
എൽഡിഎഫ് സർക്കാർ ഒന്നാംഘട്ടത്തിൽ കൈമാറിയ 178 വീടിനുശേഷം ഒരുവീട്ടിൽ പോലും പിന്നീട് താമസം ആരംഭിച്ചിട്ടില്ല. ആകെ 410 വീടാണ് നിർമിക്കേണ്ടത്. വീടിന് നറുക്കെടുപ്പ് നടത്താത്തതിൽ രണ്ടാംഘട്ട ഗുണഭോക്താക്കൾ പ്രതിഷേധത്തിലാണ്. മേയിൽ ആരംഭിക്കേണ്ടിയിരുന്ന പൊതുകെട്ടിടങ്ങളുടെ പണി തുടങ്ങിയിട്ടില്ല. റോഡിന്റെ നിർമാണവും പാതിവഴിയിൽ നിലച്ചു.











0 comments