'മത്സരിക്കാൻ ഒരുകാലത്തും പ്രയാസമുണ്ടായിട്ടില്ല'; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും മത്സരിക്കാൻ ഒരുകാലത്തും മടിയുണ്ടായിട്ടില്ലെന്നും ഞാൻ മത്സരിക്കുകയാണെങ്കിൽ എവിടെയാണെങ്കിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്യുമെന്ന വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
മുൻപ് യുഡിഎഫ് മുന്നണി വിപുലീകരണത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ രംഗത്ത് വന്നതിന് പിന്നാലെയാണ് മത്സര സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഒരുപാട് നന്ദികേടുകൾ നേരിട്ടെന്നും ആർക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പിന്നിൽ നിന്ന് കുത്തിയിട്ടുണ്ടെന്നും അധികാരം നഷ്ടപെടുമ്പോൾ ആരും കൂടെ ഉണ്ടാവില്ലെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും അവസര സേവകൻമാരുടെ അവസാനത്തെ അഭയ കേന്ദ്രമായി പാർടി മാറരുത്. മുന്നണിയിലെത്തുന്ന പി വി അൻവർ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം. മുന്നണിയിൽ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകൾ ഗുണകരമല്ല. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ ഉൾപ്പെടുത്താവൂ. വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർടിയെ കുറിച്ച് അറിയില്ല- മുല്ലപ്പള്ളി യുഡിഎഫ് മുന്നണി വിപുലീകരണത്തിൽ മുൻപ് വ്യക്തമാക്കിയ വിയോജിപ്പ്.










0 comments