print edition എംഎസ്‌സി എൽസ3 കപ്പലപകടം: അപകടകരമായ ചരക്കുകൾ നീക്കിയില്ല; കേന്ദ്രസർക്കാരിന് രൂക്ഷവിമർശം

കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിലെ അപകടകരമായ ചരക്കുകൾ നീക്കാൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിന് ഹെെക്കോടതി രൂക്ഷവിമർശം. അപകടമുണ്ടായി ഒരുവർഷമായിട്ടും ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് പഠനംപോലും നടത്തിയില്ലെന്ന് കോടതി പറഞ്ഞു.
കപ്പലുടമകൾ സമർപ്പിച്ച സ്വകാര്യ ഏജൻസികളുടെ റിപ്പോർട്ടുകൾമാത്രം വിശ്വസിക്കാനാകില്ലെന്നും ശാസ്ത്രീയപഠനം വേണമെന്നും ജസ്റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു.
പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷിചേർത്തു. സ്വീകരിച്ച നടപടികളും ഭാവിതീരുമാനങ്ങളും വിശദമാക്കി 23ന് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി എൻ പ്ര താപനടക്കം നൽകിയ പൊതുതാൽപ്പര്യഹർജികളാണ് പരിഗണിച്ചത്. കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് പരിസ്ഥിതിക്കും തീരദേശവാസികൾക്കും ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. മീൻ കയറ്റുമതിയേയും ഇത് ബാധിക്കും.
കപ്പ ലിൽ 339.2 മെട്രിക് ടൺ കാൽസ്യം കാർബൈഡാണുള്ളത്. ഇവ സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും കടൽക്ഷോഭത്തിലോ ഒഴുക്കിലോ തീരത്തടിഞ്ഞാൽ വലിയ നാശത്തിനും ജീവഹാനിക്കും കാരണമാകും.
പ്ലാസ്റ്റിക് നർഡിൽസ് അടങ്ങിയ 70 കണ്ടെയ്‌നറുകൾ കപ്പലിലുണ്ട്. ഇവ കെട്ടഴിഞ്ഞ് പുറത്തുവരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടി.









0 comments