സംസ്ഥാനത്ത് റോഡപകട മരണനിരക്കിൽ കുറവ്: എംവിഡി

തിരുവനന്തപുരം > സംസ്ഥാനത്ത് റോഡപകടങ്ങളിലുണ്ടാകുന്ന മരണനിരക്കിൽ കുറവ് വന്നതായി മോട്ടോർ വാഹന വകുപ്പ്. മുൻവർഷത്തെ കണക്കുകളെ അപേക്ഷിച്ച് ഈ വർഷം കണക്കുകൾ കുറവാണ്. 366 എന്ന കുറവ് സംഭവിച്ചത് എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച പ്രവർത്തനങ്ങളും ഭൂരിപക്ഷം ജനങ്ങളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് അടക്കമുള്ളവ ശീലമാക്കിയതിനാലുമാണെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു.
എംവിഡി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്
ഓരോ ശ്വാസവും വിലപ്പെട്ടതാണ്.
കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുൻകരുതലുകൾ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാൻ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.
2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി. 366 പേരെ രക്ഷപ്പെടുത്തിയതിൽ സുരക്ഷാ മുൻകരുതൽ എടുത്ത യാത്രക്കാർക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവർമാർക്കും അഭിനന്ദനം അറിയിക്കുന്നു.









0 comments