print edition വയോധികയുടെ മരണം രഹസ്യമാക്കി 5 ദിവസം പൂജ നടത്തി മകൻ

ചിന്നരാമു
അഞ്ചൽ : വൃദ്ധയുടെ മരണം പുറത്തറിയിക്കാതെ അഞ്ചുദിവസം മകൻ പൂജ നടത്തി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ചെറുമകൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുറിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴ പഞ്ചായത്ത് ഒന്നാം വാർഡ് ആർപിഎൽ– രണ്ട് എഫ് കോളനിയിൽ കോർട്ടേഴ്സ് നമ്പർ 5/2 ൽ ചിന്നരാമു(90) ആണ് മരിച്ചത്. മകൻ കൃഷ്ണസാമി(58) മരണവിവരം അയൽക്കാരെയോ ബന്ധുക്കളെയോ അറിയിച്ചില്ല. കൃഷ്ണസാമിക്ക് മാനസ്സികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി കൃഷ്‌ണസ്വാമിയും അമ്മ ചിന്നരാമുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൃഷ്ണസാമിയുടെ ഭാര്യ വർഷങ്ങൾക്കുമുമ്പ് വിവാഹമോചനം നേടി. രണ്ട് മക്കളും അമ്മയ്‌ക്കൊപ്പമാണ്. വീട്ടിലെ മുറിയിൽ സൂക്ഷിച്ച മൃതദേഹത്തിനുമുന്നിൽ ദിവസവും കൃഷ്ണസാമി പൂജ നടത്തിവരികയായിരുന്നു. കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്ന കൃഷ്ണസാമി മൂന്നുമാസം മുന്പാണ് വിരമിച്ചത്. വെള്ളി വൈകിട്ട് ആറോടെ കൃഷ്ണസാമിയുടെ മകൾ വീട്ടിലെത്തി.
എന്നാൽ, വീട്ടിൽ കയറാൻ അനുവദിക്കാതെ കൃഷ്ണസാമി തടഞ്ഞു. ഈ സമയം വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ട മകൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ ചിന്നരാമുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. പുറത്തിറങ്ങിയ അവർ അയൽക്കാരെയും പഞ്ചായത്ത് അംഗത്തെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾക്കുശേഷം രാത്രി 7.30ഓടെ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിരലടയാള വിദഗ്‌ധരും പൊലീസും തെളിവെടുത്തു. ശനി രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ കുളത്തൂപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.










0 comments