print edition പനി വാർഡിൽ കേരളം

തിരുവനന്തപുരം: മഴ പിടിമുറുക്കുംമുമ്പേ കേരളം പനി വാർഡിൽ. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ ദിവസവും പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ സംസ്ഥാനത്ത് ചികിത്സതേടിയത് 1, 20,297 പനിബാധിതരാണ്. ബുധനാഴ്‌ച മാത്രം 12,703 പേർ ആശുപത്രിയിൽ എത്തി.
ചികിത്സ തേടിയവരുടെ എണ്ണത്തിൽ 10 ദിവസത്തിനിടെ ഇരട്ടി വർധനവാണ് ഉണ്ടായത്. രണ്ടാഴ്‌ചയ്ക്കിടെ 668 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2441പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. പതിവുള്ള മഴക്കാലപൂർവ ശുചീകരണം ഇക്കുറി ഉണ്ടായില്ല. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കുന്നതിലും ഓട ശുചീകരിക്കുന്നതിലും പോരായ്‌മകളുണ്ടായി. ചെറിയ മഴയിൽ പോലും നഗര – ഗ്രാമ വ്യത്യാസമില്ലാതെ വെള്ളക്കെട്ടിലായി.
മഴ കനക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പനിബാധിതർ. പനി ക്ലിനിക്കുകൾ കാര്യക്ഷമമല്ല. ശുചിത്വം പാലിക്കാനും തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാനും ആരോഗ്യവകുപ്പ് നിർദേശമുണ്ട്.










0 comments