ജനങ്ങൾ നിയന്ത്രിക്കണം എന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന പഠിക്കാതെ പറയുന്നത്: എം എം മണി

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് (ഇടത്), മുൻ വൈദ്യുതി മന്ത്രി എം എം മണി (വലത്)
ഇടുക്കി: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്നെ പറഞ്ഞിരുന്നു.
ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അത്ഭുതമൊന്നും പ്രവർത്തിക്കാൻ സാധിക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ പ്രസ്താവന കാര്യത്തെക്കുറിച്ച് പഠിക്കാതെ പറയുന്നതാണെന്ന് എംഎം മണി പറഞ്ഞു.
ഇത്തരം പ്രസ്താവനകൾ ഒരു തട്ടിപ്പാണ്. ഈ പ്രശ്നത്തിന് പരിഹാരമാണ് കാണേണ്ടത്. താപവൈദ്യുതി നിലയത്തിൽ നിന്നും സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാൻ സാധിക്കും. ഇതിലും കൂടുതൽ പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് ഇടത് സർക്കാരിന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നു.
ചെറിയ പ്രതിസന്ധി വന്നപ്പോൾ തന്നെ അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ സാധിക്കാഞ്ഞിട്ടല്ല, അതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കൃത്യമായ നയം വേണം.
അതിന്റെ അഭാവമാണ് ഇത്രയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെപ്റ്റംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. 6.30 മുതൽ രാത്രി ഒരു മണി വരെയാണ് പീക്ക് മണിക്കൂറുകളായി കണക്കാക്കിയിരിക്കുന്നത്.









0 comments