കട്ടേല സ്കൂളിൽ വി മുരളീധരൻ്റെ മോശം പെരുമാറ്റം; കുരുന്നുകളെ ചേർത്തുപിടിച്ച കടകംപള്ളി മാതൃകയെന്ന് സോഷ്യൽ മീഡിയ

കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സ്നേഹത്തോടെ മിഠായി കൊടുക്കുന്ന കടകംപള്ളി സുരേന്ദ്രൻ, മിഠായി മേശപ്പുറത്തേക്ക് തട്ടിയിട്ടുകൊടുക്കുന്ന വി മുരളീധരൻ
തിരുവനന്തപുരം: തലസ്ഥാനത്തെ കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ബിജെപി എംഎൽഎ വി. മുരളീധരൻ കുട്ടികളോട് കാട്ടിയ വിമുഖതയ്ക്കെതിരെ വൻ പ്രതിഷേധം. പട്ടികജാതി-പട്ടികവർഗ, പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ കുരുന്നുകൾക്ക് പ്രവേശനോത്സവത്തോടനുബന്ധിച്ച് മിഠായി വിതരണം ചെയ്തപ്പോഴാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം മോശം പെരുമാറ്റമുണ്ടായത്.
കുട്ടികളുടെ കൈകളിൽ സ്നേഹത്തോടെ മിഠായി വെച്ചുകൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയിലാണ് വി മുരളീധരൻ പെരുമാറിയത്. എംഎൽഎയുടെ ഈ നടപടി കുരുന്നുകളെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസിയും ഈ സമയം വേദിയിലുണ്ടായിരുന്നു.
വി മുരളീധരന്റെ വിവേചനപരമായ പെരുമാറ്റം ചർച്ചയായതോടെ, കട്ടേല സ്കൂളിനെ നെഞ്ചോട് ചേർത്തുപിടിച്ച എൽഡിഎഫ് നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ഹൃദയസ്പർശിയായ ഇടപെടലുകൾ സോഷ്യൽ മീഡിയ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. കട്ടേല സ്കൂളിനെ കേവലമൊരു വിദ്യാലയമായല്ല, മറിച്ച് സ്വന്തം കുടുംബമായാണ് കടകംപള്ളി സുരേന്ദ്രൻ എന്നും കണ്ടിട്ടുള്ളത്. കുട്ടികൾക്ക് അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരനല്ല, മറിച്ച് സ്നേഹനിധിയായ 'അപ്പാപ്പനാണ്'.
വിദ്യാലയത്തിലെ ഏത് പരിപാടിക്കും വലിയ സന്തോഷത്തോടെ ഓടിയെത്തുന്ന കടകംപള്ളി സുരേന്ദ്രൻ കുട്ടികൾക്കും ജീവനക്കാർക്കും അവരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന സ്വന്തം ആളാണ്. കുട്ടികളോട് വിശേഷങ്ങൾ ചോദിച്ചും അവർക്ക് മിഠായികൾ വിതരണം ചെയ്തും, കുട്ടികൾക്കൊപ്പം ഡൈനിംഗ് ഹാളിൽ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും അദ്ദേഹം കട്ടേല വിദ്യാലയത്തിന്റെ യഥാർത്ഥ കാവലാളായി മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അപ്പാപ്പൻ ഓടിയെത്താറുണ്ട്. കട്ടേല കുടുംബത്തിന്റെ സ്വന്തം അപ്പാപ്പനാണ് കടകംപള്ളി സുരേന്ദ്രൻ," എന്ന് വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ സന്തോഷത്തോടെയും അഭിമാനത്തോടെയും സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് ദളിത്-പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളോട് വിമുഖത കാട്ടുന്ന വലതുപക്ഷ മനോഭാവവും, മറുവശത്ത് അവരെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഇടതുപക്ഷത്തിന്റെ ജനകീയ കരുതലും തമ്മിലുള്ള വ്യത്യാസമാണ് ഈ രണ്ട് സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.











0 comments