കൊല്ലത്ത് വിദ്യാർഥി മരിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രിമാർ

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർഥി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. രണ്ടുപേരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകും.
സംഭവസ്ഥലത്തേക്ക് അടിയന്തരമായി പോകുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ബന്ധപ്പെട്ട അധികൃതരുടെ എല്ലാം യോഗം ചേർന്നിരുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി നോട്ടുകൾ അടക്കം നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു വൈദ്യുതിക്കമ്പി സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ കടന്നുപേകുന്നത് ശ്രദ്ധിക്കണം എന്നത്.
സ്കൂൾ കെട്ടിടത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകാൻ പാടില്ല എന്നും അങ്ങനെ ഉണ്ടെങ്കിൽ നീക്കം ചെയ്യണം എന്നും നിർദേശിച്ചിരുന്നു. കൂടാതെ കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടോ എന്നുള്ളതും ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.










0 comments